വന്നു കുടുങ്ങിയവര്‍

2012, ജനുവരി 10

എന്‍ പി യുടെ നാട്ടിലൂടെ ഒരു യാത്ര.... (നാലാം ഭാഗം)

 (പ്രസിദ്ധ സാഹിത്യകാരനായ എന്‍ പി മുഹമ്മദ്‌ തന്റെ ബാല്യകാലം ചെലവഴിച്ച പരപ്പനങ്ങാടിയെ കുറിച്ച് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ നാലാം ഭാഗം) 
                   -----------------------------------------------------------------------

ഇത് ഞങ്ങളുടെ സ്വകാര്യ വിനോദമായിരുന്നു, പരപ്പനങ്ങാടിക്കാര്‍ക്കറിവില്ല. അവര്‍ക്ക് കൊല്ലത്തിലൊരിക്കലുള്ള  കുഞ്ഞിക്കുതിര അറിയാം. കള്ളക്കര്‍ക്കിടക മാസത്തിലാണ് കളിയാട്ട ക്കാവിലെ കോഴി വെട്ടുല്സവം. ചെറുമക്കള്‍ കാവില്‍ പോകുന്നു, പോക്കിന്റെ തുടക്കത്തിലാണ്‌ കുഞ്ഞിക്കുതിര. മുളച്ചീന്തു കൊണ്ടുണ്ടാക്കിയ കുതിരകള്‍, കുരുത്തോലത്തോരണങ്ങള്‍, ചെറുമക്കള്‍ കുതിരകളെ തലയ്ക്കു മീതെ ഉയര്‍ത്തുന്നു, അവരുടെ കൈകളിലാണ് കുതിരയുടെ നാല് കാലുകള്‍, വട്ടത്തിലാണ് നൃത്തം. മുമ്പോട്ടും, പിമ്പോട്ടും ഉള്ള കാലടിവെപ്പില്‍ വൃത്തം ചെറുതാകുകയും വലുതാകുകയും ചെയ്യുന്നു. കുതിരകള്‍ കൂട്ടി മുട്ടുകയായി. അതിന്നകംപടിയായി പാട്ടും, കൊട്ടും. ചാഞ്ഞും, ചരിഞ്ഞും കുതിരകള്‍ കൂട്ടിമുട്ടുമ്പോള്‍ ഇടവപ്പാതി വര്‍ഷത്തില്‍ ചാലിയത്തെ മരക്കാന്മാരുടെ പാണ്ടികശാലകള്‍ പൊളിഞ്ഞ ശോകകഥകള്‍ നായാടിയും, കൂട്ടരും പാടുന്നു. ദേശീയത അവരുടെ പാട്ടുകളില്‍ ആധുനികമായി വന്നു. മൊയമ്മദാലി മാപ്പള, ചൌക്കതലി മാപ്പള, കായിക്കും പണത്തിനും ദണ്യല്ലാത്ത കാന്തിതണ്ടാരോ..ഗാന്ധിജിയാണ് കഥാപാത്രം.

നഹയുടെ ബംഗ്ലാവിന്റെ അംഗണത്തിലാണ്  ആദ്യ കളി. അത് നാട്ടുനടപ്പാണ്. നഹമാര്‍ സ്ഥാനികള്‍ , പരപ്പനങ്ങാടിയിലൊഴികെ മറ്റൊരിടത്തും നഹ എന്ന സ്ഥാനപ്പേരുള്ള മുസ്ലിംകള്‍ ഇല്ലല്ലോ. അവര്‍ എങ്ങനെ വന്നു? ചരിത്ര രേഖകള്‍ കൈമലര്‍ത്തുന്നു.  അവര്‍ക്ക് ആണ്ടോടാണ്ട് തേങ്ങയിടാനുണ്ടാകും. കുടിയാന്മാര്‍ പാട്ടം അളക്കും, കാര്യസ്ഥന്മാര്‍ ഭരിച്ച കാലമായിരുന്നു. അവര്‍ അലസരായിരുന്നു. ചിലര്‍ക്ക് രാഷ്ട്രീയമുണ്ടായിരുന്നു. പിന്നീട് അറിയപ്പെട്ട കമ്മ്യുനിസ്ടുകാരനായിരുന്ന കൊയക്കുഞ്ഞിനഹ ആദ്യം കൊണ്ഗ്രെസ്സുകാരനായിരുന്നു. കുഞ്ഞാലിക്കുട്ടി നഹ ഡിസ്ട്രിക്റ്റ് ബോര്‍ഡില്‍ കൊണ്ഗ്രെസ്സ് അംഗമായിരുന്നു. കീഴരിയൂര്‍ ബോംബ്‌ കേസ്സില്‍ എന്റെ ബാപ്പയോടൊപ്പം പ്രതിയായിരുന്ന മുഹമ്മദ്‌ നഹ ബേബി കോളറുള്ള ഖദര്‍ ഷര്‍ട്ടും ക്രിമന്സും കുടുക്കും, തുര്‍ക്കിത്തോപ്പിയും ധരിച്ചു നടന്നു, വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രംഗത്ത് ലീഗും, അവുക്കാദര്‍ കുട്ടിനഹയും വരുന്നത്.
പള്ളിമുകളില്‍ വാതായനം ചാരി വെള്ള മേല്‍മുണ്ടും തോളിലിട്ടു കിതാബോതിയിരുന്ന അവുക്കാദര്‍ കുട്ടി നഹ മന്ത്രിയാകുമെന്ന് നിനക്കാന്‍ കഴിവില്ലായിരുന്നു. പള്ളിയായിരുന്നു പ്രധാന കഥാപാത്രം. എല്ലാ പാതകളും പള്ളിയിലേക്ക് നീങ്ങുന്നു, പള്ളിക്ക് ചുറ്റും ഖബര്‍ മാടങ്ങള്‍ , പള്ളിക്കകം ജീവിച്ചിരിക്കുന്നവര്‍. നെച്ചിപ്പൂക്കളുടെ അലോസരപ്പെടുത്തുന്ന ഗന്ധം. ചാവുപറമ്പുകളില്‍  തെക്കന്‍ കാറ്റ് വീശും, തെക്കേ അറ്റത്തുള്ള പടവുകളിടിഞ്ഞ പള്ളിക്കുളം എനിക്കിഷ്ടമായിരുന്നു. നഷ്ടപ്പെട്ട ഒരാശയം പോലെ കുളം അനാഥമായി കിടന്നു. അതിന്റെ പടവുകളില്‍ ചാരിയിരുന്നു ആകാശത്തു വിതറിയ നക്ഷത്ര വിത്തുകളും നോക്കി കാലം കഴിച്ചു. പള്ളിയിലെ ശരരാന്തലിന്റെ  വെളിച്ചം പള്ളിക്കും ചാവ്പറമ്പിനും ഇടയ്ക്കുള്ള കട്ടി കൂടിയ ഇരുളിലൂടെ നേര്‍ത്ത പ്രകാശ രേഖയായി പള്ളിക്കുളത്തില്‍ തലചായ്ച്ചിരുന്നു.

രാത്രിയാണ് പള്ളി ജാഗരം കൊള്ളുക. സന്ധ്യാ നിസ്കാരം കഴിഞ്ഞാല്‍ ദറസ്സില്‍ ചെന്നില്ലെങ്കില്‍ മൂത്താപ്പയുടെ ചുട്ട അടിയുണ്ടാകും, മുസ്ല്യാന്മാരും, മുസ്ല്യാരുകുട്ടികളും എല്ലാവര്ക്കും നാഥനായി പള്ളിയിലെ ഇമാമും ദറസിന്റെ മുദരിസായി കോമു മുസ്ല്യാരും ഉണ്ടായിരുന്നു. അദ്ദേഹത്തെ അപൂര്‍വ്വമായേ കാണൂ. പള്ളിയുടെ ഇടച്ചായ്പ്പിലാണ് താമസം. വട്ടത്താടിയും, വട്ടമുഖവുമുള്ള കൊമുമുസ്ല്യാരെ പള്ളിയിലെ ഈച്ചയ്ക്ക് പോലും പേടിയായിരുന്നു. എപ്പോഴെങ്കിലും അസര്‍ നിസ്കാരത്തിനു നില്‍ക്കും. അപൂര്‍വ്വമായി ചെള്ളിയിലേക്ക് ഒരു വരവുണ്ട്. ബാഖിയാത്തുല്‍ സ്വാലിഹാത്തില്‍ നിന്നും നേടിയ കരിമ്പച്ച നിറത്തിലുള്ള മേലങ്കിയും ഇട്ടു കൊമുമുസ്ല്യാര്‍ ബംഗ്ലാവിലേക്ക് നടക്കുമ്പോള്‍ , നഹയുടെ കാര്യസ്ഥന്‍ ആലിയോ, കുഞ്ഞരക്കാരോ മുമ്പേ ഓടും. ദറസ്സിലും ഇരിക്കില്ല കൊമുമുസ്ല്യര്‍. ഖുര്‍ആന്‍ തഫ്സീര്‍ വലിയ മുസ്ല്യാക്കള്‍ക്ക് അദ്ദേഹം ഇടചായ്പ്പില്‍ നിന്ന് ഓതി കൊടുക്കുന്നു. എന്റെ ഉസ്താദ് കുഞ്ഞാദു മുസ്ല്യാര്‍ക്ക് അന്തിചോറ് എന്റെ വീട്ടില്‍ നിന്നായിരുന്നു. ഗുരു മുമ്പിലും, ഞാന്‍ പിമ്പിലുമായി നടക്കും. കൊമുമുസ്ല്യര്‍ക്കു മൂന്നു നേരവും ചെള്ളിയില്‍ നിന്ന് ടിഫ്ഫിന്‍ കാരിയറില്‍ കുഞ്ഞര്‍ക്കാര്‍ കൊണ്ട് പോകുന്നു.ഇത് നോമ്പുകാലം വരെ ആവര്‍ത്തിക്കും.
നോമ്പുകാലത്ത് ദറസ്സില്ല. കൊമുമുസ്ല്യര്‍ വഅളുണ്ടെങ്കില്‍ തങ്ങും. അദ്ദേഹത്തിന്‍റെ വഅളു കേമമായിരുന്നു. ഖബര്‍ കാടുകളില്‍ ആണും, പെണ്ണും ഇഷാ നമസ്കാരം കഴിഞ്ഞാല്‍ തങ്ങും. ലോകാവസാനം കൊമുമുസ്ല്യരുടെ വാക്കുകളില്‍ ശാശ്വത സത്യമായി അലയടിച്ചിരുന്നു. നക്ഷത്രങ്ങള്‍ കരിക്കട്ടകളാവുകയും, സൂര്യചന്ദ്രന്മാര്‍ കെട്ടുപോകുകയും, മലനിരകള്‍ തവിട് പൊടിയാവുകയും ചെയ്യും. മഗരിബ് കെട്ടില്‍ നിന്ന് ഒരു കോഴിമുട്ട ഉരുട്ടിയാല്‍ അത് തട്ടും തടവുമില്ലാതെ മഗരിബ് കെട്ടിലേക്ക് സമനിരപ്പായ ഭൂമിയിലൂടെ ചലിക്കും. അന്നേരം സഹസ്രാബ്ദങ്ങളായി മരിച്ചു മണ്ണായവരുടെ ഖബറുകളുടെ മൂടികള്‍ തുറക്കപ്പെടുകയും അനേകകോടി മനുഷ്യാത്മാക്കള്‍ മഹ്ഷറയില്‍ , തിരു സന്നിധിയില്‍ അന്ധ്യവിധി കാത്തു നില്‍ക്കുകയും ചെയ്യും.

പിന്നെ ദൈവ വിധി  കഴിഞ്ഞ ആത്മാക്കളുടെ യാത്രയാണ്. നരകത്തിലെ കഠിനയാതനകള്‍ വിവരിക്കാന്‍ മൂന്നു ദിവസം, സുവര്‍ക്കത്തിലെ സൌഭാഗ്യങ്ങള്‍ വിവരിക്കാന്‍ മൂന്നു ദിവസം. കനത്ത നിശബ്ദതയില്‍ കൊമുമുസ്ല്യരുടെ കട്ടിയുള്ള ശബ്ദം ആരോഹണാവരോഹണക്രമത്തില്‍ ഉയരുന്നു. അത് ഉച്ചസ്ഥായിലെത്തുക വ്യാഴാഴ്ച രാവും, തിങ്കളാഴ്ച രാവും ആണ്. അന്ന് തൌബയുണ്ടാകും. ചെയ്ത പാപങ്ങള്‍ ഏറ്റുപാടി ഞങ്ങളുടെ പാപം പൊറുത്തു  തരാന്‍ ആകാശത്തേക്ക് കൈ ഉയര്‍ത്തിയുള്ള ആ ദീര്‍ഘ പ്രാര്‍ഥനയില്‍ മനമലിഞ്ഞു എല്ലാവരും വാവിട്ടു കരയുന്നു. യഥാര്‍ഥവും, ഭീതിദായകവുമായ ഒരു പ്രപഞ്ചം ഉരുത്തിരിയുന്നു.
ഈ പ്രപഞ്ചത്തിലും അതിന്റേതായ ആഹ്ലാദങ്ങള്‍ ഉണ്ട്. നോമ്പ് കഴിഞ്ഞാല്‍ ചെറിയ പെരുന്നാളായി, പിന്നെ വലിയപെരുന്നാള്‍  വരും. രണ്ടും പുത്തനുടുപ്പുകള്‍ അണിയാനുള്ള ആഘോഷങ്ങളാണ്. റബീഉല്‍ അവ്വലിനു പുതുവസ്ത്രങ്ങളില്ല, നബിയുടെ മഹാചരിത്രം വീടുകളില്‍  സങ്കീര്‍ത്തനം ചെയ്യുന്നു. പള്ളിയിലേക്ക് നേര്‍ച്ച കൊണ്ട് പോകുക റബീഉല്‍ അവ്വല്‍ മാസത്തിലാണ്. ഞങ്ങളും അത് ചെയ്യും. തലേ ദിവസം തുടങ്ങും ഉത്സവം. ചാര്‍ച്ചക്കാരായ എല്ലാ പെണ്ണുങ്ങളും കറുത്ത സൂപ്പും വെള്ളക്കുപ്പായവും തട്ടവുമിട്ട് വലതുകയ്യില്‍ പത്തിരിപ്പലകയും, ഇടതുകയ്യില്‍ പത്തിരിക്കുഴലുമായി വരുന്ന വരവുണ്ട്. യുവതികളാണധികവും, മൂത്താപ്പയുടെ പേരമകള്‍ ആയിസുവിന്റെ  വരവ് ഒരു കാഴ്ചയാണ്. ഇരുകൈകളിലും വടിയും പലകയും  വീശി തലയുയര്‍ത്തി വരുന്ന ആയിസുവിന്റെ വെള്ളി അരഞ്ഞാണ്‍ അരക്കെട്ടില്‍ നടനമുതിര്‍ക്കുന്നു. മുല്ലപ്പല്ലുകളില്‍ ചിരി വിരിയുന്നു. അവളുടെ ഇടതു കണ്ണിനു താഴെയുള്ള ഉണക്കമുന്തിരി കാണാന്‍ ചന്തമായിരുന്നു. അരിമ്പാറക്ക് ഇത്ര ഭംഗിയോ? കടിച്ചു തിന്നാന്‍ തോന്നും.

പുരയുടെ പടിഞ്ഞാറെ കോലായില്‍ പലകളും,മുറങ്ങളും, അരിപ്പൊടി നനച്ചതിന്റെ ഉരുളകളും നിരക്കും, കരിവളയിട്ട കരങ്ങള്‍ പത്തിരി പരത്തി മുറങ്ങളിലെക്കിടും. താല്‍ക്കാലികമായി പൂട്ടിയ അടുപ്പുകളിലെ പത്തിരിയോടുകളില്‍ പള്ള വീര്‍ക്കുന്ന പത്തിരിയെ തവി കൊണ്ടാമാര്‍ത്തുന്നു. അരി വേവുന്ന ഗന്ധവും പെണ്മണികള്‍ കാതില്‍ തിരുകിയ കസ്തൂരിവട്ടങ്ങളില്‍ നിന്നുള്ള പരിമളവും ഇഴുകിചേരുമ്പോള്‍ നല്ല സുഖമാണ്. അപ്പോള്‍ പത്തിരി കട്ട് തിന്നാന്‍ രസമാണ്. പക്ഷെ പാടില്ല, ആദ്യം പള്ളിയിലെത്തണം പത്തിരി.അടുക്കളയിലെ വലിയ ചെമ്പില്‍ പോത്ത് കറിയും അട്ടിയിട്ട പത്തിരിയും.

മാപ്പൂട്ടിലെ നേര്ച്ചയില്‍ പത്തിരിയില്ല, പത്തിരിക്ക് പകരം തുമ്പചോറ് പോത്ത് കറിയില്ല പോത്ത് വരട്ടിയത്. നേര്‍ച്ച ചോറ് എല്ലാ വീട്ടിലും എത്തുന്നു വെന്ത മസാലയില്‍ മാംസം നാരുകളായി മാറിയ ആ കൂട്ടിനു പെരുത്തു സ്വാദായിരുന്നു.

പിന്കുറിപ്പ്: ഞാനുമായി കുടുംബ ബന്ധമുള്ള മാപ്പൂട്ടിലെയും, ചെള്ളിയിലെയും ഒക്കെ മൌലീദ് സദസ്സുകളെ കുറിച്ചു ഉമ്മാമമാര്‍ പറഞ്ഞു തന്ന അറിവായിരുന്നു, നേര്‍ച്ചയും, മൌലൂദും ഒക്കെ അന്ന് മുസ്ലിം തറവാടുകളിലെ പ്രധാന ആചാരമായിരുന്നു, മുസ്ലിം പരിഷ്കര്‍ത്താക്കളുടെ ധീരമായ ഇടപെടല്‍ മൂലം വലിയ തറവാടുകളില്‍ നിന്നും ഈ ആചാരങ്ങള്‍ ഇന്ന് അന്യം വന്നതായി കാണാം.. എന്‍ പിയുടെ ഈ ലേഖനത്തിലെ പല ഭാഗങ്ങളും പഴയ കാല മുസ്ലിം സാമൂഹ്യ ജീവിതത്തെ വരച്ചു കാട്ടുന്നതാണ്.





6 അഭിപ്രായങ്ങൾ:

  1. വിവരണം നന്നായി. പഴയ കാല മുസ്ളിം പശ്ചാത്തലമെല്ലാം ഒരു പുത്തനുണര്‍വ്വ്‌ നല്‍കി. ഗൃഹാതുരത്വം നല്‍കി.. ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  2. രാത്രിയാണ് പള്ളി ജാഗരം കൊള്ളുക. സന്ധ്യാ നിസ്കാരം കഴിഞ്ഞാല്‍ ദറസ്സില്‍ ചെന്നില്ലെങ്കില്‍ മൂത്താപ്പയുടെ ചുട്ട അടിയുണ്ടാകും, മുസ്ല്യാന്മാരും, മുസ്ല്യാരുകുട്ടികളും എല്ലാവര്ക്കും നാഥനായി പള്ളിയിലെ ഇമാമും ദറസിന്റെ മുദരിസായി കോമു മുസ്ല്യാരും ഉണ്ടായിരുന്നു. അദ്ദേഹത്തെ അപൂര്‍വ്വമായേ കാണൂ. പള്ളിയുടെ ഇടച്ചായ്പ്പിലാണ് താമസം. വട്ടത്താടിയും, വട്ടമുഖവുമുള്ള കൊമുമുസ്ല്യാരെ പള്ളിയിലെ ഈച്ചയ്ക്ക് പോലും പേടിയായിരുന്നു. എപ്പോഴെങ്കിലും അസര്‍ നിസ്കാരത്തിനു നില്‍ക്കും. അപൂര്‍വ്വമായി ചെള്ളിയിലേക്ക് ഒരു വരവുണ്ട്. ബാഖിയാത്തുല്‍ സ്വാലിഹാത്തില്‍ നിന്നും നേടിയ കരിമ്പച്ച നിറത്തിലുള്ള മേലങ്കിയും ഇട്ടു കൊമുമുസ്ല്യാര്‍ ബംഗ്ലാവിലേക്ക് നടക്കുമ്പോള്‍ , നഹയുടെ കാര്യസ്ഥന്‍ ആലിയോ, കുഞ്ഞരക്കാരോ മുമ്പേ ഓടും

    മറുപടിഇല്ലാതാക്കൂ
  3. Nalla ezhuthu..en pi yude vashyamaaya shaily puthiya thalamurakku pakarnnu nalkaanula shramathinu ashamsakal

    മറുപടിഇല്ലാതാക്കൂ
  4. പരപ്പനങ്ങാടിയുടെ ചരിത്ര പശ്ചാത്തലം സസൂക്ഷ്മം വിലയിരുത്തിയ ഈ ലേഖനം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു .

    മുസ്ലിം പ്രമാണിമാരുടെ ജീവിത പരിസരങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അതിനനുബന്ധമായി നടന്നു പോന്നിരുന്ന ചില സാംസ്കാരിക വിശേഷങ്ങള്‍
    കോഴി വെട്ടുല്സവം , കുഞ്ഞികുതിര എന്നിവയോക്കെയായി ഉരുത്തിരിയുമ്പോള്‍ അത് വായനക്കാരനില്‍ ചില വാഗ്മയ ചിത്രങ്ങള്‍ വരച്ചിടുന്നു .

    ഇതിനു മുന്‍പ് ഷാജി എഴുതിയ നഹമാരെ കുറിച്ചുള്ള ലേഖനം ഏറെ കൌതുകത്തോടെയാണ് വായിച്ചത് .. അതിനോട് ചേര്‍ത്തു വായിക്കാവുന്ന ഒരു
    നല്ല സാംസ്കാരിക ലേഖനം ... ആശംസകള്‍ പരപ്പനാടന്‍

    മറുപടിഇല്ലാതാക്കൂ
  5. സാംസ്കാരിത്തനിമയുള്ള മനോഹരമായ മറ്റൊരു പോസ്റ്റ്. പരപ്പനാടന്‌ അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.