വന്നു കുടുങ്ങിയവര്‍

2012, ജനുവരി 24

പരപ്പനങ്ങാടിയിലൂടെ എന്‍ പിയുടെ യാത്ര....(അഞ്ചാം ഭാഗം )

 (പ്രസിദ്ധ സാഹിത്യകാരനായ എന്‍ പി മുഹമ്മദ്‌ തന്റെ ബാല്യകാലം ചെലവഴിച്ച പരപ്പനങ്ങാടിയെ കുറിച്ച് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അഞ്ചാം ഭാഗം )
 =====================================================================

പരപ്പനങ്ങാടി അങ്ങാടി വലിയ ജുമുഅത്ത് പള്ളി  കടപ്പാട് : ഗൂഗിള്‍
സുഖവും, ദുഖവും ഒന്നിച്ചാണല്ലോ പോകുക. കുഞ്ഞാദു മുസ്ല്യാര്‍ എനിക്ക് ദുഃഖം ദാനം ചെയ്തു, അദ്ദേഹത്തിന്റെ ഭാഷ കീരാമുട്ടിയയിരുന്നു. സംയോഗം ഉണ്ടായാല്‍ നിര്‍ബന്ധസ്നാനം വേണമെന്നത് കുളിയുടെ ശര്‍തായിരുന്നു. കുളിക്കാതിരുന്നാല്‍ വെടിപ്പും മനാരവും ഇല്ല. സംയോഗം എന്താണെന്ന അവ്യക്ത ധാരണകള്‍ ഉണ്ടായിരുന്നു. പക്ഷെ നിബന്ധനയ്ക്ക് കുഞ്ഞാദു  മുസ്ല്യാരുടെ പ്രയോഗം ഇളക്കരായ്മ എന്നായിരുന്നു. ഇതാദ്യം പിടികിട്ടിയില്ല. പിന്നെയും, പിന്നെയും ആവര്‍ത്തിക്കും. ഒരിക്കല്‍ ചോദിച്ചു പോയി..എന്താണ് ഇളക്കരായ്മ, ഉസ്താദ് : 'അവന്റെ ഒരു കുരുത്തക്കേട്‌ '....

ഉത്തരമായി കിട്ടിയത് വാക്കുകള്‍ മാത്രമായിരുന്നില്ല. പള്ളിയില്‍ കാല്‍ കഴുകാന്‍ ഉപയോഗിക്കുന്ന ദോലങ്ങിന്റെ നീണ്ട കണ കൊണ്ടുള്ള കൊട്ടുകളും കിട്ടിയിരുന്നു. കിതാബോതുക പ്രയാസമായി, ദരസില്‍ പോക്ക്  നിന്ന്. മൂത്താപ്പ അറിയില്ല. ദര്സ് കഴിയുവോളം ആനപ്പടിയില്‍ ചുറ്റിയലയും. ആനപ്പടി നിരത്തിനെ മുറിക്കുന്ന റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തു ഗേറ്റാണ് . ലോറികള്‍ ഇല്ലാത്ത കാലമായിരുന്നു, വെങ്കലയിട്ട കാറുകള്‍ എപ്പോഴെങ്കിലും ചെമ്മണ്‍ പാതയില്‍ പൊടി പറത്തി പറന്നദൃശ്യമാകുന്നത് അത്ഭുത കാഴ്ചയാണ്.

ആനപ്പടിയും കടന്നു, കോഴിക്കോട്ടുകാരുടെ പീടിക കടന്നു, ഇരുവശത്തുമുള്ള കൊച്ചുപീടികകള്‍ പിരകിട്ടാല്‍ അന്ച്ചപ്പുരയില്‍ എത്തി. അഞ്ചു പുരകള്‍ അന്നുണ്ടായിരുന്നില്ല, ഗ്യാസ് ലൈറ്റ് കത്തിക്കുന്ന ധാരാളം പീടികകള്‍ , തുണിഷാപ്പുകള്‍ ; നല്ല തിരക്കുള്ള അങ്ങാടിയായിരുന്നു. അവിടെയാണ് സൂപ്പികുട്ടി നഹയുടെ പാണ്ടികശാല. അതിനു മുകളിലാണ് ബോര്‍ഡ് മാപ്പിള സ്കൂള്‍. പരപ്പനങ്ങാടി സ്ഥിര താമസമാക്കിയപ്പോള്‍ ഞാന്‍ അഞ്ചാം ക്ലാസില്‍ ചേര്‍ന്നു. ചേര്‍ന്ന കൊല്ലം തന്നെ സ്കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. വായനശാലയുടെ പിറകില്‍ . വായനശാലയുടെ വാര്‍ഷികം ഈ സ്കൂളിലാണ്. ഞാനവിടെയാണ് പഠിച്ചിരുന്നതെന്നു ഭാരവാഹികള്‍ക്ക് അറിയില്ല, ഞാന്‍ ചുറ്റും നടന്നു. ഒരു മാറ്റവും ഇല്ല പുതുതായി ഒന്നും ചേര്‍ത്തിട്ടില്ല. വിണ്ടു കീറിയ വാതിലുകള്‍ , പൊട്ടും പൊളിയും വീണ തറ, സ്കൂളിന്റെ പിറകിലുള്ള കട്ടവാഴ നിറഞ്ഞ കുളം തൂര്‍ന്നു പോയിരിക്കുന്നു. പഴയ കാലം ഓര്‍ത്തു, കുഞ്ഞഹമ്മദ് മാസ്ടരായിരുന്നു ഹെഡ് മാസ്റര്‍ . അദ്ദേഹം നായാട്ടുകാരനായിരുന്നു.നായയെ കുളിപ്പിക്കളും അദ്ദേഹം തന്നെ, നായ നജ്ജീസാണല്ലോ, പരപ്പനങ്ങാടിക്കാര്‍ക്ക് അത് ഇഷ്ട്ടമുള്ളതല്ല. കുഞ്ഞഹമ്മദ് മാസ്റ്റര്‍ അവര്‍ക്ക് നായകുഞ്ഞഹമ്മദ് ആയിരുന്നു.
 ബോര്‍ഡ് സ്കൂള്‍ ആയിരുന്ന ടൌണ്‍ ജിഎംഎല്‍പിസ്കൂള്‍ (പഴയചിത്രം കടപ്പാട്: പി കെ അബ്ദുല്‍ മുനീര്‍ )
അഞ്ചാം ക്ലാസ് പാസ്സായി, പഠിത്തം തുടരാനാണ് ബാപ്പയുടെ തീരുമാനം, കൂട്ടത്തില്‍ അഞ്ചു പേരുണ്ടായിരുന്നു, മൊയ്ദീന്‍ കുട്ടി , മുഹമ്മദ്‌, കാസ്മി, കുഞ്ഞാലികുട്ടി..മറ്റൊരു മുഹമ്മദും ഉണ്ടായിരുന്നു, നഹ വംശത്തില്‍ പെട്ടവനായിരുന്നു. കയ്യില്‍ ഒരു ചൂരല്‍ വടിയും വീശിയാണ് കുഞ്ഞഹമ്മദ് മാസ്റ്റര്‍ ഞങ്ങളെ മിഷ്യന്‍ സ്കൂളിലേക്ക് നയിച്ചത്, അപ്പോള്‍ തുര്‍ക്കി തൊപ്പിയിട്ട ഒരാള്‍ ചിരിച്ചു വരുന്നു, അയാള്‍ മുഹമ്മദിന്റെ ബാപ്പയായിരുന്നു. മാസ്റ്ററെ അവനെ സ്കൂളില്‍ ചേര്‍ക്കണ്ട, എനിക്ക് വയസ്സായില്ലേ, കൊപ്രക്കളം നോക്കാന്‍ അവനെ വേണം, ഞങ്ങള്‍ വഴി പിരിഞ്ഞു, അവന്‍ ബാപ്പയോടൊപ്പം അന്ച്ചപ്പുരയിലേക്ക്, ഞങ്ങള്‍ തെക്കോട്ട്‌, സ്കൂളിലേക്ക്. മാര്‍ഗങ്ങള്‍ ഭിന്നമായിരുന്നു.

മിഷ്യന്‍ സ്കൂള്‍ പുതിയ അനുഭവമായിരുന്നു അവിടെ ഹിന്ദു കുട്ടികളും ഉണ്ടായിരുന്നു, ബോര്‍ഡ് സ്കൂളില്‍ മാപ്പിള കുട്ടികള്‍ മാത്രമായിരുന്നു. ആറാം ക്ലാസില്‍ എ ഡിവിഷനില്‍ ആണ് ഹെഡ് മാസ്റ്റര്‍ കക്കു എന്നെ ചേര്‍ത്തത്. ആ ക്ലാസ്സില്‍ മുസ്ലിം കുട്ടി ഞാന്‍ മാത്രം. അത്ഭുതമായിരുന്നു സഹപാഠികള്‍ക്ക്, മാപ്പിളകുട്ടികള്‍ കുളിക്കുമോ നിത്യവും? വൃത്തിയായി നടക്കുമോ? അവര്‍ക്ക് സംശയമായിരുന്നു. രാമകൃഷ്ണന്‍ ആയിരുന്നു ക്ലാസ്സില്‍ ഒന്നാമന്‍, രണ്ടാമന്‍ ഞാനും...

പഠിത്തം ഇഷ്ടമായിരുന്നെങ്കിലും പുതുമഴ പെയ്താല്‍ സ്കൂളില്‍ പോകാന്‍ മടിയാണ്. പാതൂക്ക് പറമ്പ് നിറയെ വരമ്പുകള്‍ മാടും, വയലറ്റ് നിറത്തിലുള്ള പയര്‍ നടാന്‍ കമ്പമായിരുന്നു, കുരുത്തോല നാട്ടക്ക് എന്ത് നീളം, മൂന്നാം നാള്‍ പയര് മുട്ടുകുത്തും, മണ്ണില്‍ ആമപ്പൂട്ട് പോലെ നില്‍ക്കും പയര്ചെടി. അനേകം പൂട്ടുകള്‍ കൊളുത്തിയിട്ട മാതിരിയാണ് പിറ്റേന്ന് അമ്പരപ്പോടെ തലയുയര്‍ത്തുന്നു കുഞ്ഞിലകള്‍ രണ്ടെണ്ണം, അന്നേരമാണ് കോടതി വളപ്പില്‍ നിന്നും അമ്പലപ്രാവുകളുടെ കൂട്ടവരവ്. അവ പയര്ചെടികള്‍ കത്രിച്ചു കളയുന്നു. ഒരു സൂത്രപ്പണിയുണ്ട് അതില്ലാതാക്കാന്‍. നേരം വെളുക്കെ തകരപ്പാട്ടകളില്‍ തുരു തുരെ മുട്ടി കൊണ്ടിരിക്കുക, പ്രാവ് ഇറങ്ങുകയില്ല. പ്രാവില്‍ നിന്ന് രക്ഷ നേടിയാല്‍ പയര്‍ വേഗം വളരും. പയറിന്‍ പൂക്കള്‍ക്കെന്തു ഭംഗി. ഇളനീലക്കരയുള്ള വെള്ളപ്പൂക്കളില്‍ തെളിവില്ലാത്ത മഞ്ഞള്‍ വെള്ളം കുടഞ്ഞതാണെന്നെ തോന്നൂ.. അപ്പോള്‍ തേനീച്ചകള്‍ പാറും, പയര്‍ക്കുല ഉണ്ടാകാന്‍ തുടങ്ങുന്നു, മൂക്കാത്ത പയറാണ്  അച്ചിങ്ങ. അച്ചിങ്ങയുടെ ഉപ്പേരി, ഹായ് നാവില്‍ വെള്ളമൂറുന്നു...
ബാസല്‍ മിഷ്യന്‍ സ്കൂള്‍ (ചിത്രം കടപ്പാട്: പി കെ അബ്ദുല്‍ മുനീര്‍ )
പയര്കൃഷിയും കഴിഞ്ഞു  സ്കൂളില്‍ എത്തിയാല്‍ മേരിടീച്ചര്‍ സ്കൂളില്‍ ഹാജരാകാത്തതിന് കാരണം ചോദിക്കുന്നു. കള്ളം നാവിന്‍ തുമ്പത്തു  വരും. അത് കള്ളമാണെന്നും അവര്‍ക്കറിയാം, നറും നെയ്യിന്റെ നിറമാണ് മുഖത്തിനു, അവരുടെ ചുണ്ടുകള്‍ക്കിടയില്‍ തുമ്പ പൂക്കള്‍ വിടരുന്നു, അവരെന്നെ അടിക്കില്ല. ബൈബിള്‍ ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവന്‍ ഞാനായിരുന്നു. ആദമിനെ വഴി തെറ്റിക്കാന്‍ വന്ന സാത്താന്‍  അര്‍വ്യുമരത്തില്‍ പിണഞ്ഞു കിടന്നു കീഴോട്ടു നോക്കുമ്പോള്‍ ഹവ്വയെ കാണുന്നു. ഹവ്വ വീണു പോയി, ഹവ്വ വീണപ്പോള്‍ ആദമും വീണു പോയി, ആ കഥ എനിക്ക് ഇഷ്ടമായിരുന്നു. ടീച്ചറില്‍ നിന്നാണ് കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്, ഒരു നാള്‍ ടീച്ചര്‍ വന്നില്ല, അവര്‍ ജോലി രാജി വെച്ച്, മറ്റൊരു ആദമിനെ പിഴപ്പിക്കാന്‍  പോയി...

സ്കൂളിന്റെ മുന്‍വശത്ത്‌ റെയില്‍ പാളമാണ്. അതില്‍ ബാലന്‍സ് ഒപ്പിച്ചു നടക്കുവാന്‍ മിടുക്ക് വേണം. പോത്തന്‍ മൊയ്ദീന്‍ കുട്ടിക്ക് കഴിയില്ല, അവനു കാല്‍ തെറ്റും, അപ്പോള്‍ ചിരിക്കും. അവിടെത്തന്നെയാണ് ജലസംഭരണിയും, ആനയുടെ പള്ളയുടെ വലിപ്പമുള്ള ആ കോപ്പയില്‍ നിന്ന് തീവണ്ടി വെള്ളം കുടിക്കുന്നു. അവസാന നാള്‍ ദജ്ജാല്‍ ചിറകുവിരുത്തി ലോകം മുഴുവന്‍ പറക്കുമ്പോള്‍ പരപ്പനങ്ങാടിയിലും വരും, ദജ്ജാല്‍ ദാഹം തീര്‍ക്കുക ആ വലിയ കോപ്പയിലെ വെള്ളം കുടിച്ചാകും...
പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ ഒരു പഴയ ചിത്രം, കടപ്പാട് : ഗൂഗിള്‍
ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ എത്തി, വക്കീല്‍ പഞ്ചാപ കേശയ്യര്‍ കസേരയിട്ട് കാറ്റ് കൊണ്ടിരിക്കുന്നു. റെയില്‍വേ ക്ലാര്‍ക്ക് അദ്ദേഹത്തോടൊപ്പം  ഉണ്ടാകും. ടിക്കറ്റ് കൊടുക്കുന്നത് അദ്ദേഹമാണ്. പ്രമാണികള്‍ കൌണ്ടറിലൂടെ  ടിക്കറ്റ് വാങ്ങില്ല. വലിയ പ്രമാണിമാര്‍ ചുവന്ന തലെകെട്ടും കാക്കി കുപ്പായവുമിട്ട പോര്‍ട്ടര്‍  ബാവയുടെ പക്കല്‍ ടിക്കറ്റിനു പണം കൊടുക്കുന്നു. നാടന്മാര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ളതാണ് കൌണ്ടര്‍ .

അതിനിടയില്‍ വണ്ടി ബ്ലോകാകും, പിന്നെ തിരക്കാണ്, ആളുകള്‍ സ്റ്റേഷനില്‍ കൂടുന്നു, മീന്കൊട്ടകള്‍ വരുന്നു, ബീരാന്‍ കുട്ടിയാണ് മീന്കൊട്ടകളുടെ തൂക്കമെടുക്കുക, റെയില്‍വേ ക്ലാര്‍ക്കിനു പിടിപ്പതു പണിയാണ്. ബീരാന്‍ കുട്ടിക്കവര്‍ ചില്ലറ കൊടുക്കും...

വണ്ടി വന്നാല്‍ ബഹളം ആളുകള്‍ ഇറങ്ങാനാണധികം, കൊട്ടയും പെട്ടിയും ഉണ്ടാകും, അവര്‍ വടക്കേ അറ്റത്തേക്ക് ജാഥയായി നീങ്ങുന്നു. കുതിരവണ്ടിക്കാരും, ചായക്കച്ചവടക്കാരും തയ്യാര്‍. ആ വണ്ടിക്കാണ്‌ പോര്‍ട്ടര്‍ അസ്സന്കോയക്ക കോഴിക്കോട്ടു നിന്ന് വരിക. പോര്‍ട്ടര്‍ അസ്സന്കൊയക്കയെ കാത്തു നില്‍ക്കും. ഞങ്ങള്‍ക്ക് വറുതി വന്നിരുന്നു. മൂത്താപ്പയുടെ ചായപ്പീടിക പൂട്ടിയിരുന്നു. പറമ്പില്‍ തേങ്ങ കമ്മിയായി, കോടക്കാട്ടുള്ള ഉമ്മയുടെ പറമ്പില്‍ നിന്നുള്ള തേങ്ങ മൂന്നായി ഓഹരി വെക്കേണ്ടിയിരുന്നു. നെടുവയിലൂടെ ചെട്ടിപ്പടി കടന്നു പോകണം. വള്ളികുന്നിലേക്ക് ടിക്കടിനു ഒരണ. പക്ഷെ കാശില്ല, ബാപ്പയായിരുന്നു ഞങ്ങള്‍ക്ക് ആശ്രയം. ബാപ്പയുടെ കച്ചവടവും പൊളിഞ്ഞിരുന്നു. എന്നാലും പലപ്പോഴും എന്തെങ്കിലും അയക്കും. പോര്‍ട്ടര്‍ അസ്സന്കൊയക്കയായിരുന്നു അനധികൃത മണിയോര്‍ഡര്‍ ശിപായി. കുറെ ദിവസത്തേക്ക് ബാപ്പ ഒന്നും കൊടുത്തയച്ചില്ല. ഒരു ദിവസം അസ്സന്കൊയക്കയെ ആറര മണിയുടെ വണ്ടിക്കു കണ്ടില്ല. ഒമ്പതര വണ്ടി വരുന്നത് വരെ കാത്തു. വന്നപ്പോള്‍ കൈ മലര്‍ത്തി, മൂത്തംമായി അപ്പുണ്ണിയുടെ പീടികയില്‍ പോയി കടം വാങ്ങാന്‍ പറഞ്ഞു..                                             

തുടരും...

പിന്‍കുറി : കേരളത്തിലെ മുസ്ലിം സമുദായം വിദ്യഭ്യാസത്തോട്‌ പുറം തിരിഞ്ഞു നിന്ന ഒരു കാലഘട്ടത്തെ എന്‍ പി എത്ര മനോഹരമായി വരച്ചു കാട്ടുന്നു..തുടര്‍ പഠനത്തിനു ചേര്‍ക്കാന്‍ ഹെഡ് മാസ്റ്റര്‍ കൂട്ടി കൊണ്ട് പോകുന്ന  കുട്ടിയെ പിതാവ് വന്നു കച്ചവടത്തിലേക്കു പിടിച്ചു കൊണ്ട് പോകുന്ന കാഴ്ച..എത്ര ദയനീയം. മുസ്ലിം നവോഥാന പ്രസ്ഥാനങ്ങളുടെ അക്ഷീണ പ്രയത്നഫലമായി സമുദായം മുന്നോട്ടു കുതിച്ചു,  ആകാശ് ടാബ് മുന്നില്‍ വെച്ചു പഠിക്കുന്ന ഇന്നത്തെ തലമുറ  മുന്‍കാല സാമൂഹ്യാവസ്ഥ തിരിച്ചറിയാതെ പോകരുത്.

12 അഭിപ്രായങ്ങൾ:

  1. ഇതിവിടെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദിയുണ്ട് ഈ ബ്ലോഗില്‍ വരാനും അഭിപ്രായം പറയാനും കാണിച്ച സന്മനസ്സിന്

      ഇല്ലാതാക്കൂ
  2. ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു. വായനക്ക് അവസരമൊരുക്കിയതിനു നന്ദി. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാലം കഴിഞ്ഞാലും, മറക്കാന്‍ പറ്റാത്ത എഴുത്ത് അല്ലെ...എന്‍ പി എന്നും സ്മരിക്കപ്പെടും..നന്ദി വായനക്ക്

      ഇല്ലാതാക്കൂ
  3. ഇവിടെ പിന്‍ കുറിയില്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് ഏറെ പ്രസക്തം ....
    എന്‍ പി യെ ഇവിടെ വായിക്കാന്‍ അവസരമൊരുക്കിയതില്‍ സന്തോഷം ...
    ആശംസകള്‍ ഷാജി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുതിയ തലമുറ ഇതൊക്കെ അറിയാതെ പോകുന്നുണ്ട് വേണുജീ..പഴയ കാലത്തെ ത്യാഗീ വര്യന്മാരായ പണ്ഡിതന്മാര്‍ വിസ്മരിക്കപ്പെടുന്നുണ്ട്..നന്ദി വായനക്കും, അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  4. പ്രസക്തമായ ഏറെ കാര്യങ്ങള്‍ വായിച്ച സംതൃപ്തിയുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദിയും കടപ്പാടുമുണ്ട്, വായനക്കും, അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  5. ആദ്യമായിട്ടാ ഇങ്ങനെ ഒന്ന് വായിക്കുന്നത്. എനിക്കൊന്നും ഒന്നും അറിയില്ലല്ലോ എന്ന് തോന്നി. ഇതൊക്കെ പങ്കു വച്ചതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. മറുപടികൾ
    1. അബ്സര്‍ സ്ഥിരം സന്ദര്‍ശകനായി വരുന്നതിലും, അഭിപ്രായം തുറന്നു പറയുന്നതിലും നന്ദിയുണ്ട്

      ഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.