മൂക്കിനു താഴെ മുളച്ചു വരുന്ന പൊടിമീശയും, മനസ്സില്‍ തഴച്ചു വളരുന്ന പതിവ് ചാപല്യങ്ങളും ഒക്കെ ഒരു യുവാവായി എന്ന് എല്ലാ പ്രീഡിഗ്രിക്കാരെയും പോലെ എന്നെയും ബോധ്യപ്പെടുത്തിയിരുന്നു. ഏതൊരു കോളേജിന്റെയും ജീവനാഡിയായിരുന്ന പ്രീഡിഗ്രി തേടി കോളേജിലെത്തുമ്പോള്‍ കാത്തിരുന്നത് പച്ചപ്പരവതാനിയായിരുന്നില്ല. രണ്ടാം വര്‍ഷക്കാരുടെ പ്രഹസനമായ റാഗിംഗ് പരീക്ഷണമായിരുന്നു ആദ്യം. ഇക്കിളിപ്പെടുത്തുന്ന ലാഘവത്തോടെ പൊടിമീശ പറിക്കുന്ന കൃമികീടങ്ങളെ ഭയമില്ലെങ്കിലും ചെറിയൊരു വിനയം അവരോടു പുലര്‍ത്തിപ്പോരാന്‍ അതു പ്രേരകമായി. . വിരസമല്ലാത്ത ഈ റാഗിംഗ് രീതികളോട് കുറച്ചൊക്കെ സമരസപ്പെട്ടുവെങ്കിലും പിഎസ്എംഒയിലെ പതിവ് സായാഹ്നങ്ങള്‍ ഇന്നും മറക്കാതെ കൊണ്ട് നടക്കുന്നു ഒരു ദുഃഖസ്വപനം പോലെ. കോളേജിന്റെ വരാന്തയിലും, ലൈബ്രറിയിലും, റീഡിംഗ്റൂമിലും, കാറ്റാടിച്ചുവട്ടിലും, പിറകിലെ ഗുഹാമുഖത്തും, മൈതാനത്തും ഒക്കെ ശലഭങ്ങളെ പോലെ പറന്നു നടന്ന ആ നല്ല കാലം ഓര്‍മ്മയില്‍ വേട്ടയാടുമ്പോഴും, ബാപ്പ പറയാതെ പോയ ഒരു സ്വകാര്യ ദുഖത്തിന്റെ നീറ്റലില്‍ ഇപ്പോഴും കണ്ണുകളില്‍ പരക്കുന്നത് നനവു മാത്രം.
ആദ്യദിനങ്ങളിലെ റാഗിംഗ് കടമ്പകള്‍ കടന്നതോടെ ഞങ്ങള്‍ (വള്ളിക്കുന്നിലെ നിസ്സാര്‍ , കോട്ടത്തറയിലെ ഷാജു, നെടുവയിലെ ഹരീഷ്, പുത്തരിക്കലെ നസീര്‍ ) ഒരു ടീമായി മാറി. പരപ്പനങ്ങാടിയില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ചായിരുന്നു ബസ്‌യാത്ര. ഒരുമിച്ചു നിന്നില്ലെങ്കില്‍ ബസിലെ കിളികള്‍ ആട്ടിയകറ്റുകയാണ് പതിവും..സമയത്തിനു ബസ്സ് കിട്ടിയില്ലെങ്കില്‍ കോളേജില്‍ പ്രസന്റ് കിട്ടാതെ വരും, വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകാന്‍ ശ്രമിക്കുന്ന ബസ്സുകാര്‍ക്ക് മുന്നില്‍ ഞങ്ങള്‍ അച്ചുതാനന്ധനായി മാറി. 'അനുവദിക്കില്ല' എന്ന മട്ടില്‍ ബാബുമോന്‍, നയന്‍സ്, രശ്മി തുടങ്ങിയ ബസ്സുകാരുമായി ഉടക്കലും, ബഹളവും പതിവ് കാഴ്ചയായി. എങ്കിലും പരപ്പനങ്ങാടിയില്‍ നിന്നും പന്ത്രണ്ടു മണിയോടെ പുറപ്പെടുന്ന ഏതെന്കിലും ബസ്സില്‍ ഡോറില്‍ തൂങ്ങിയോ, ഫുട്ബോര്‍ഡില്‍ നിന്നോ, ഒക്കെയായി കോളേജില്‍ കൃത്യ സമയത്ത് എത്തും, അതായത് മോര്‍ണിംഗ് ബാച്ചിലെ പെണ്‍കുട്ടികള്‍ പുറത്തിറങ്ങും മുമ്പ് ഈ ഗാംഗ് കോളെജിലെത്തും (ഒന്നുമുണ്ടായിട്ടല്ല, ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ) ആ പതിവ് യാത്രയിലൂടെ ഒരു പുതിയ സൗഹൃദം രൂപപ്പെട്ടുവെങ്കിലും കഷ്ടപ്പെട്ട് കോളേജിലേക്ക് പറഞ്ഞയച്ചത് പഠിക്കാനാണ് എന്ന് തിരിച്ചറിയാന്‍ എല്ലാ പ്രീഡിഗ്രിക്കാരെയും പോലെ ഞങ്ങളും വൈകിപ്പോയിരുന്നു.
ക്ലാസ്‌റൂമിലെ
ജനലഴികല്‍ക്കിടയിലൂടെ വലതു ഭാഗത്തേക്ക് നോക്കുമ്പോള്‍ വശ്യമനോഹരമായിരുന്നു പുറത്തെ ദൃശ്യങ്ങള്‍ . പച്ച പുതച്ചു നില്‍ക്കുന്ന പാടശേഖരങ്ങളും, നടുവിലൂടെ
ഒഴുകുന്ന കടലുണ്ടിപ്പുഴയും, അകലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളും ഒക്കെ മനസ്സിന് കുളിര്‍മ്മയേകി.. കുന്നുകള്‍ക്കിടയിലൂടെ റണ്‍വെയിലേക്ക് വന്നിറങ്ങുന്ന
വിമാനങ്ങള്‍ കാണുമ്പോള്‍ അവ വന്നു വീഴുകയാണെന്ന് തോന്നും. ഹരിതാഭമായ ആ
കാഴ്ച്ചപ്പരപ്പില്‍ നിന്നും എന്റെ മനസ്സ് അങ്ങനെ സഞ്ചരിച്ചു.. ആ സഞ്ചാരമാണ് എഴുത്തിന്റെ ലോകത്തേക്ക് എന്നെ തട്ടിയുണര്‍ത്തിയതും.. അനുഭവത്തിന്റെ നിറങ്ങളില്‍ ഞാന്‍ പകര്‍ത്തിയ
കവിതകളും, കഥകളും എന്റെ മാത്രം സ്വകാര്യ വായനയായി ഒതുങ്ങിയെങ്കിലും ഞാന്‍
പാകപ്പെടുത്തിയത് സര്‍ഗാത്മകമായ ഒരു മനസ്സായിരുന്നു.
ഖാദര്‍ സാറും, മമ്മദ് സാറും, യാഖൂബ് സാറും, ഇബ്രാഹിം സാറും, വഹാബ് സാറും, ജോണ്‍ സാറും, റസാഖ് സുല്ലമിയും ഒക്കെയടങ്ങുന്ന ചിരപരിചിതരായ അധ്യാപകര്‍ ,നാട്ടുഭാഷയുടെ ചേരുവകളോടെ തന്നെ ക്ലാസ്സെടുക്കുമ്പോള്‍ ഞാന്‍ അങ്ങനെ മായാലോകങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. കയ്യില്‍ കിട്ടുന്ന കടലാസ്സുകഷ്ണങ്ങളില്‍ ഒക്കെ പലതും കുത്തിക്കുറിക്കുക പതിവായി. ലൈബ്രറിയില്‍ നിന്നും കഥകളും, നോവലുകളും മറ്റു സാഹിത്യ സൃഷ്ടികളും ഒക്കെ വാങ്ങി വായിക്കുന്ന ദുശീലവും അന്ന് തുടങ്ങി. എന്നെ പോലെ തന്നെ ഞങ്ങളില്‍ പലരുടെയും ശ്രദ്ധ ജനലഴികള്‍ക്കപ്പുറത്തെ മനോഹരദൃശ്യങ്ങളിലേക്കായിരുന്നു. ഇടയ്ക്കു വരാന്തയിലൂടെ നടന്നു പോകുന്ന പ്രിന്‍സിപ്പാള്‍ മുഹമ്മദ് സാറെ കാണുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ക്ലാസ്സിലേക്ക് തന്നെ തിരിയും. കണ്ണും കാതും ഇടക്കൊക്കെ ക്ലാസ്സിലേക്ക് തിരിച്ചു വിട്ടെന്കിലും അഞ്ചു മണിക്ക് മുഴങ്ങുന്ന ലോങ്ങ് ബെല്‍ ഒരപായസൂചനയായി കാതില്‍ വന്നു പതിക്കും. ഓരോ ദിവസവും മുഴങ്ങുന്ന ഈ അപായമണി കൊഴിഞ്ഞു വീഴുന്ന കോളേജ് ദിനങ്ങളെ ഓര്‍മ്മപ്പെടുത്തിയെങ്കിലും യുവത്വത്തിന്റെ പ്രസരിപ്പില്‍ അതൊക്കെ മറന്നു, അങ്ങനെ നീങ്ങി.
ആദ്യ വര്‍ഷത്തിന്റെ ആദ്യ പാദങ്ങള്‍ പിന്നിടും മുമ്പ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഒരാരവമായി കടന്നു വന്നു.. അതോടെ ഒന്നാം വര്‍ഷക്കാരുടെ പ്രബെഷന്‍ പീരിയഡ് അവസാനിക്കുകയായി. രണ്ടാം വര്‍ഷത്തെ കാമ്പസ് രാജാക്കന്മാര്‍ അതോടെ നല്ലപിള്ളകളായി, ഡിഗ്രിയിലെ വിശുദ്ധപശുക്കളും, പി.ജിയിലെ ബുദ്ധിജീവികളും, രണ്ടാം വര്‍ഷ പ്രീഡിഗ്രിയിലെ നല്ലപിള്ളകളും ഒക്കെയാവും എല്ലാ പാര്‍ട്ടിക്കാരുടെയും സ്ഥാനാര്‍ഥികള്‍ . ആദ്യമായി തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന രണ്ടാം വര്‍ഷക്കാര്‍ ആരംഭശൂരത്വം പ്രകടിപ്പിക്കുമ്പോള്‍ അതൊരു രസമായി തോന്നി. മുമ്പ് ചെയ്തു പോയ പല തെറ്റുകള്‍ക്കും മാപ്പ് ഇരന്നു വാങ്ങുന്നത് പോലെ അവര്‍ യാചകരായി മാറി. കൂടുതല്‍ വിനയവും, സ്നേഹവും അവര്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുന്നതോടെ പുതുമുഖങ്ങള്‍ എന്ന 'വിനയം' (അഥവാ പേടി) ഞങ്ങള്‍ക്കും, സീനിയേഴ്സ് എന്ന അഹങ്കാരം രണ്ടാം വര്‍ഷക്കാര്‍ക്കും ഇല്ലാതാവും... പിന്നെ പിന്നെ ഒരു വോട്ടറാണെന്ന അഹങ്കാരം ഒന്നാം വര്‍ഷക്കാരെ വരിഞ്ഞു മുറുക്കും.. റാഗ് ചെയ്യാന്‍ ശ്രമിച്ച മുതിര്‍ന്ന പലരും വോട്ടു ചോദിച്ചു മുന്നിലെത്തുമ്പോള്‍ കാണിക്കുന്ന ആ കോപ്രായങ്ങള്‍ രാഷ്ട്രീയത്തിന്റെ ബാലപാഠമായി ആദ്യമായി അവിടെ പഠിപ്പിക്കപ്പെടുകയായിരുന്നു.
ക്ലാസ്‌റൂമിന്റെ
നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും കാമ്പസിന്റെ വിഹായസ്സിലേക്ക്
പറന്നുയരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത് കോളേജ് തെരഞ്ഞെടുപ്പിന് ശേഷമാണ്.
സീനിയേഴ്സിനു മാത്രം കടന്നു പോകാവുന്ന ചിലയിടങ്ങളിലേക്ക് പാത്തും
പതുങ്ങിയും ചെന്ന് നോക്കിയാണ് തുടക്കം, പിറകിലെ ഗുഹാമുഖങ്ങളിലേക്ക്...
പാറക്കൂട്ടങ്ങളിലൂടെ ഇറങ്ങി മൈതാനത്തേക്ക്... കോളേജ് കവാടം കടന്നു
പരപ്പനങ്ങാടി റോഡിലേക്ക്... അങ്ങനെ കോളേജിന്റെ ഓരോ മുക്ക് മൂലയും
പരിചയപ്പെട്ടുകൊണ്ട് ഞങ്ങള്‍ അലഞ്ഞു. രണ്ടാം വര്‍ഷമായതോടെ സൊറ കൂടിക്കൂടി
വന്നു, ക്ലാസ്സില്‍ ഇരിക്കല്‍ ഒരു വഴിപാടു മാത്രമായി ചുരുങ്ങി.
എന്നിരുന്നാലും ജൂനിയെര്സിനെ റാഗ് ചെയ്തു കൊണ്ടോ, പാര്‍ട്ടി പ്രകടനങ്ങളില്‍
മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു കൊണ്ടോ ആളാവുന്ന ഒരു പണിക്കും
ഞങ്ങളില്ലായിരുന്നു.
നിറുത്താതെ പോകുന്ന ബസ്സുകളെ തടയാന്‍ കോളേജ് കഴിഞ്ഞുള്ള സ്റ്റോപ്പില്‍ ഒരു സംഘം കാത്തു നില്‍ക്കും. കോളേജിനു മുന്നില്‍ ബസ് നിറുത്തിയില്ല എന്ന് ഉറപ്പായാല്‍ അടുത്ത സ്റ്റോപ്പില്‍ അവര്‍ ആ ബസ് തടയും, അതായിരുന്നു പതിവ്..തടഞ്ഞ ബസ് റിവേര്‍സ് അടിപ്പിച്ചു കോളേജ് സ്റ്റോപ്പ് വരെയെത്തിക്കുമ്പോള്‍ വിധ്യാര്തികള്‍ ആഹ്ലാദാരവം മുഴക്കും.. കോളേജിലെ സീനിയേര്സ് അവരുടെ ക്ലാസ് കഴിഞ്ഞാലും കോളേജില്‍ നിന്നും പോകാതെ, ഈവനിംഗ് ബാച്ചിനെ ബസ് കയറ്റാന്‍ സഹായിക്കാന്‍ വേണ്ടി കാത്തു നിന്നു. പലപ്പോഴും വൈകുന്നേരമാണ് ബസ്സുകള്‍ പലതും നിര്‍ത്താതെ പോയിരുന്നത്. അത്തരം ബസ്സുകള്‍ക്ക് മുമ്പിലേക്ക് ചാടി വീണ വിദ്യാര്‍ഥി നേതാക്കളോട് അറിയാതെ തോന്നിയത് ബഹുമാനവും, ആദരവുമായിരുന്നു. ബസ് തടഞ്ഞതുമായി ബന്ധപ്പെട്ടു കോളേജിലേക്ക് ഒരു വണ്ടി നിറയെ ഗുണ്ടകളെ പറഞ്ഞു വിട്ടു, ഒരു ബസ് മുതലാളി.. അന്ന് ഷംസുധീന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിരോധം തീര്‍ത്തത് ഇന്നും മറക്കാത്ത ഓര്‍മ്മയായി അവശേഷിക്കുന്നു. അതിനേക്കാളുപരി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അന്ന് കോളേജില്‍ നേതൃത്വം കൊടുത്ത എന്‍ ഷംസുദീനെ പോലുള്ളവര്‍ ഇന്ന് എം എല്‍ എ വരെയായതില്‍ സന്തോഷവും തോന്നുന്നു.
ക്ലാസ്സില്‍
ഇരുന്നാല്‍ ഞങ്ങള്‍ ഒരേ ബെഞ്ചില്‍ തന്നെ ഇരിക്കും.. നിസ്സാറിനു പണി ചിത്രം
വരയാണ്. ബെഞ്ചിലും, ഡസ്കിലും ഒക്കെ അവന്റെ കരവിരുതുകള്‍ കാണാമായിരുന്നു.
നല്ലതും, ചീത്തതും ഒക്കെ വരക്കുന്നതില്‍ കേമന്‍. ആരെന്തു വരക്കാന്‍
പറഞ്ഞാലും അവന്‍ പേനയും കടലാസും എടുത്തു വരക്കാന്‍ തുടങ്ങും. ക്ലാസ്
എടുക്കുന്ന ഒരധ്യാപകരെയും അവന്‍ വെറുതെ വിട്ടില്ല. ഖാദര്‍ സാറെ വരച്ച ആ വര ഒരൊന്നൊന്നര വരയായിരുന്നു. കോളേജ് ഡേക്ക്
സ്റ്റേജില്‍ ഓലതുമ്പത്തിരുന്നൂ...എന്ന് തുടങ്ങുന്ന സിനിമാഗാനം ആലപിച്ച
സുകുമാരനെയും നിസാര്‍ വെറുതെ വിട്ടില്ല. സ്റ്റേജില്‍ ആ പാട്ട് പാടുമ്പോള്‍ തന്നെ സുഹൃത്തുക്കള്‍ പത്തു പൈസയുടെയും, ഇരുപത്തിയഞ്ച് പൈസയുടെയും ഒക്കെ നാണയതുട്ടുകള്‍ സ്റ്റേജിലേക്ക് എറിഞ്ഞു സഹായിച്ചതായിരുന്നു. പിറ്റേന്ന് ക്ലാസ്‌ബോര്‍ഡില്‍ സുകുമാരനെ വരച്ചിട്ടു കൊണ്ടായിരുന്നു നിസ്സാറിന്റെ സഹായം. തെങ്ങിന്റെ
ഓലത്തൂമ്പില്‍ മൈക്കുമായി തൂങ്ങി ഗാനം മൂളുന്ന സുകുമാരന്റെ ചിത്രം അന്ന് ക്ലാസില്‍ മൊത്തം ചിരി പരത്തിയിരുന്നു...
ഏതെന്കിലും
ഹവര്‍ ക്ലാസ് കട്ട് ചെയ്താലും പ്രസന്റ് പറയാന്‍ ആരെങ്കിലും ഒരാള്‍
ക്ലാസ്സില്‍ തന്നെയിരിക്കും, ആ ഹവറിലെ ഞങ്ങളുടെ പ്രസന്റ് അയാള്‍
പറയും..ആ രീതി ഏറെകാലമായി തുടര്‍ന്നു പോന്നു. ഒരാള്‍ തന്നെ നാലാളുടെ
പ്രസന്റ് പറയുമ്പോഴും അധ്യാപകര്‍ അതൊക്കെ അറിയാതെ പോയതോ , അതോ
കണ്ടില്ലെന്നു നടിച്ചതോ.. ( ക്ലാസ് അറ്റന്‍ഡന്‍സ് കുറഞ്ഞതിന്റെ പേരില്‍
ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത പലരെയും കണ്ടപ്പോള്‍ അങ്ങനെ
തോന്നിപ്പോയിരുന്നു. ) അങ്ങനെ ഒരു ദിവസം എന്റെ പ്രസന്റ് പറയാന്‍ മറ്റൊരാളെ
ഏല്‍പ്പിച്ച് ഞാന്‍ നേരത്തെ വീട്ടിലേക്കു പോവുകയാണ്.. വിശന്നപ്പോള്‍
തോന്നിയ ഒരു തോന്നല്‍ മാത്രമായിരുന്നു അത്, പക്ഷെ കോളേജിന്റെ ഗെയ്റ്റ്
തിരിഞ്ഞതും നേരെ ചെന്നത് ബാപ്പയുടെ മുന്നിലേക്ക്. ആകെ സ്തംഭിച്ചു പോയി.
ജ്യേഷ്ഠനെ അതെ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ത്താന്‍ വേണ്ടി വരികയാണ് ബാപ്പ.
എന്തെ ക്ലസ്സില്ലേ..? ബാപ്പയുടെ ചോദ്യം മിന്നല്‍ പിണര്‍ പോലെ കാതുകളില്‍
വന്നു പതിച്ചു.. ക്ലാസ്സ് കഴിഞ്ഞു എന്ന് പറഞ്ഞു തടി തപ്പാന്‍ നോക്കി,
പക്ഷെ നല്ല ശാന്തമായ അന്തരീക്ഷത്തില്‍ ക്ലാസ് നടക്കുന്നത് ബാപ്പ കാണുകയും
ചെയ്തു, അതെ കോളേജില്‍ പ്രീഡിഗ്രി പഠിച്ചിറങ്ങിയ ജ്യേഷ്ടന്‍ എന്നെ നോക്കി കണ്ണിറുക്കുമ്പോഴും എന്ത് പറയണം എന്നറിയാതെ ഞാന്‍ നിന്നു വിയര്‍ത്തു.. ക്ലാസ്സ് കട്ട് ചെയ്തു മുങ്ങുകയാണ് എന്ന് ബാപ്പയ്ക്ക് മനസ്സിലായി.. നീ
വീട്ടിലേക്കല്ലേ..ബാക്കി അവിടുന്ന് കാണാം എന്ന് ദേഷ്യത്തോടെയുള്ള ബാപ്പയുടെ
വാക്കുകള്‍ മനസ്സില്‍ ഭീതി പരത്തി.
ജ്യേഷ്ഠനെ
കോളേജില്‍ ബികോമിന് ചേര്‍ത്തു ബാപ്പ തിരിച്ചു വന്നപ്പോഴേക്കും ഞാന്‍
മെല്ലെ കട്ടിലിലേക്ക് തല ചായ്ച്ചിരുന്നു, ദേഷ്യപ്പെട്ടു കൊണ്ട് ബാപ്പ
ഉമ്മയോട് പലതും പറയുന്നുണ്ട്, 'ഇല്ലാത്ത പണം ഉണ്ടാക്കി ഇവരെയൊക്കെ
കോളേജില്‍ വിട്ടിട്ട്...ക്ലാസ്സിലും കേറാതെ ..' ബാപ്പയുടെ വാക്കുകള്‍
മുഴുവനാകുന്നതിനു മുമ്പ് ഉമ്മ ഇടപെട്ടു.. 'ഓനിന്നു ഉച്ചക്ക് ഒന്നും
കഴിക്കാതെയാ കോളേജില്‍ പോയത്.. വന്നു കയറിയപ്പോള്‍ തന്നെ തലവേദനിക്കുന്നു
എന്ന് പറഞ്ഞു .. ചോറും തിന്നു ആ കിടത്തം കിടന്നതാ...' ഉമ്മയുടെ ആ മയക്കുവെടി ബാപ്പയെ ശരിക്കും തളച്ചു എന്ന് പറയാം. പക്ഷെ ബാപ്പയുടെ
ശകാരത്തില്‍ നിന്നും എന്നെ രക്ഷിക്കാന്‍ ഉമ്മ പറഞ്ഞ ആ വാക്കുകള്‍ എന്റെ
കണ്ണുകളെ മാത്രമല്ല, ആ തലയിണയിലും കണ്ണീരിന്റെ ഉപ്പുരസം കലര്‍ത്തി...
പലപ്പോഴും ഉച്ചഭക്ഷണം പോലും
കഴിക്കാതെയായിരുന്നു കോളേജിലെക്കുള്ള യാത്ര, വിശന്നാല്‍ കാന്റീനില്‍ ചെന്ന്
കഴിക്കാന്‍ കയ്യില്‍ പണം വേണം. പോക്കറ്റ് മണിയായി ബാപ്പ തരുന്നത്
ഒരു രൂപയും.പരപ്പനങ്ങാടിയില്‍ നിന്ന്
തിരൂരങ്ങാടിയിലേക്ക് അന്ന് ഇരുപത്തിയഞ്ച് പൈസയായിരുന്നു ബസ്ചാര്‍ജ്.
എന്തെങ്കിലും കഴിക്കാതെ ക്ലാസ്സില്‍ ഇരിക്കുക വല്ലാത്ത പ്രയാസമായി
തോന്നും. ഇന്റര്‍വെല്ലിനു എല്ലാവരും ചേര്‍ന്ന് തൊട്ടു മുമ്പിലുള്ള ജ്യുസ്
കടയില്‍ കയറുക അങ്ങനെ പതിവായി.. ഒരു ലൈം ജ്യുസിനു രണ്ടു രൂപ അമ്പത്
പൈസയാണ് അന്നത്തെ വില.
എല്ലാവര്ക്കും ഓരോന്ന് വാങ്ങി കുടിക്കാനുള്ള ശേഷിയൊന്നും അന്ന് ഞങ്ങളില്‍
ആര്‍ക്കുമില്ല. എല്ലാവരും കൂടെ അമ്പത് പൈസ ഷെയര്‍ ചെയ്തു
ഒരു ജ്യുസ് വാങ്ങും, ഒന്നോ, രണ്ടോ മുറുക്ക് വീതം ഓരോരുത്തരായി കുടിച്ചു
തീര്‍ക്കുമ്പോള്‍ ആ ലൈം ജ്യുസിനു എന്തെന്നില്ലാത്ത മധുരം..
കൂട്ടുകാരോടൊത്ത് സൗഹൃദത്തിന്റെ
മധുരം നുകര്‍ന്ന ബാപ്പ തന്ന ആ പൈസക്ക് കണ്ണീരുപ്പിന്റെ
രുചിയായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. ബസ് ചാര്‍ജ് കഴിച്ച്
ബാക്കിയുള്ള മിച്ചം, അതായത് അമ്പത്
പൈസ കൂട്ടുകാരോടൊത്ത് ലൈംജ്യുസിനായി ചെലവിട്ടെങ്കിലും ആ യാഥാര്‍ത്ഥ്യം
ഞാനും അറിയാതെ പോയി.
കാമ്പസില്‍ നിന്നും പടിയിറങ്ങാനുള്ള അവസാനത്തെ ലോങ്ങ് ബെല്‍ മുഴങ്ങുമ്പോള്‍ ഞങ്ങള്‍ക്കു തിരൂരങ്ങാടിയെ പിരിയാനുള്ള മടിയായിരുന്നു. യാഥാര്‍ത്യങ്ങളോട് പൊരുത്തപ്പെടുകയല്ലാതെ നിവൃത്തിയില്ലല്ലോ. പരസ്പരം സഹായിച്ചു കിട്ടിയ അറ്റന്‍ഡന്സില്‍ ഷോര്‍ട്ടേജ് നോട്ടീസ് കിട്ടാതെ എല്ലാവരും രക്ഷപ്പെട്ടു. ഹാള്‍ടിക്കറ്റ് വാങ്ങാന്‍ മാത്രമല്ല പരീക്ഷക്കും ഒക്കെ ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്തു. മാര്‍ച്ചിലെ അവസാനത്തെ പൊതുപരീക്ഷയും കഴിഞ്ഞതോടെ പിന്നെ മടക്കയാത്രയായി. ഒരിക്കല്‍ കൂടി തിരിച്ചു വരാമെന്ന ഒരു പ്രതീക്ഷയുമില്ലാതെയായിരുന്നു ആ മടക്കയാത്ര. കോളേജും, സൗഹൃദ്‌വലയവും നല്‍കിയ ആ വസന്തകാലം പെട്ടന്ന് പോയ്‌മറഞ്ഞപ്പോള്‍ എന്നെ കാത്തിരുന്നത് കൈപ്പുനീരായിരുന്നു. ബാപ്പ പറയാതെ മറച്ചു വെച്ച പൊന്നനുജന്‍ ഷഫീലിന്റെ രോഗം അപ്പോഴേക്കും മൂര്‍ധന്യത്തില്‍ എത്തിയിരുന്നു.
ഏപ്രിലില്‍ റിസള്‍ട്ടിനായി കാത്തിരിക്കുമ്പോഴാണ് ആ സത്യം
ഞാനറിയുന്നത്. അപ്പോഴേക്കും ഷഫീല്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു. ബാപ്പ
സ്വകാര്യ ദുഖമായി സ്വയം കൊണ്ട് നടന്നെങ്കിലും, ആ അവസ്ഥയില്‍ പിന്നെ ആരില്‍
നിന്നും മറച്ചു വെക്കാന്‍ കഴിയുമായിരുന്നില്ല. ദൂരെ എവിടെയോ പോയി ബാപ്പ
കൊണ്ട് വരുന്ന മരുന്നുകളില്‍ അനുജന്‍ ജീവിച്ച രണ്ടു വര്‍ഷവും ഞങ്ങളാരും ആ
സത്യം അറിയാതെ പോയി... പക്ഷെ മരണം ഉറപ്പെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ആ
രോഗം ഉമ്മയോട് പോലും പറയാതെ മറച്ചു വെച്ച് ബാപ്പ സ്വയം ഉരുകുകയായിരുന്നു.
ഒരു മെയ് മാസപ്പുലരിയില്‍ ഞെട്ടറ്റു വീണ ഒരു പൂവിതള്‍ പോലെ അനുജന്‍
യാത്രയാകുമ്പോള്‍ അടക്കിപ്പിടിക്കാനാവാതെ ഞങ്ങള്‍ കരഞ്ഞു
കൊണ്ടിരുന്നു..ജ്യേഷ്ഠനും, മറ്റൊരനുജനും, ഉമ്മയും മറ്റു ബന്ധുമിത്രാധികളും
ഒക്കെ വിങ്ങിപ്പൊട്ടുന്ന ആ ദുഃഖമുഹൂര്‍ത്തത്തില്‍ പോലും ബാപ്പ സ്വയം
നിയന്ത്രിച്ചു.. ഒന്നുറക്കെ കരയാന്‍ പോലുമാകാതെ കോലായിയില്‍ ഇരിക്കുന്ന
ബാപ്പയെ പലരും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..
ആരോടും പങ്കു വെക്കാതെ ബാപ്പ അഭിനയിച്ചു തീര്‍ത്ത ജീവിതത്തിന്റെ ആ ദുഃഖഭാഗം ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഒരാശ്വസിപ്പിക്കലിനും അടക്കാനാകാത്ത ആ ദുഃഖം ബാപ്പ കടിച്ചമര്‍ത്തിയത് ഓര്‍ത്തെടുക്കുമ്പോള്‍ അറിയാതെ ഇപ്പോഴും കരഞ്ഞു പോകാറുമുണ്ട്... പീ എസ് എം ഒ യും, പ്രീഡിഗ്രിക്കാലവും ഒക്കെ മനസ്സിലേക്ക് വിരുന്നെത്തുന്ന മുഹൂര്‍ത്തങ്ങളില്‍ ഈ ദുഖചിത്രങ്ങള്‍ ആദ്യം ഓടിയെത്താറുണ്ട്, ഒരു നൊമ്പരക്കാറ്റു പോലെ..
(പ്രിയപ്പെട്ട അനുജന്‍ പിരിഞ്ഞിട്ട് പത്തൊമ്പത് വര്ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ കഷ്ട്ടപ്പാടുകള്‍ അറിയിക്കാതെ ബാപ്പ നല്‍കിയ ആ ഒറ്റ നോട്ടിന് പകരമാവില്ലെങ്കിലും ദുഖത്തോടെ ഞാനീ പോസ്റ്റ് സമര്‍പ്പിക്കുന്നു)



