വന്നു കുടുങ്ങിയവര്‍

അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഏപ്രിൽ 20

അങ്ങനെ ഒരു പ്രീഡിഗ്രിക്കാലത്ത്...

ബാല്യം വഴിമാറി യുവത്വതിലേക്ക് പറിച്ചു നടപ്പെട്ട ആ കാലം മധുരിക്കുന്നുവെങ്കിലും ഏറെ നൊമ്പരപ്പെടുത്തുന്നുമുണ്ട്. സ്കൂള്‍ യൂണിഫോമില്‍ നിന്നും, അധ്യാപകരുടെ ചൂരലില്‍ നിന്നും, മാതാപിതാക്കളുടെ കണ്‍കോണില്‍  നിന്നുമൊക്കെ സ്വാതന്ത്ര്യം നേടിയ കാലം, അതായത്  പ്രീഡിഗ്രിക്കാലം...നാട്ടിലെ ഇടവഴികളിലും, മൈതാനങ്ങളിലും, പാടത്തും, തോട്ടിലും ഒക്കെയായി കളിച്ചും, കുളിച്ചും നടന്നിരുന്ന ബാല്യം ഒരു പെരുമഴക്കാലം പോലെ പെയ്തു  തീര്‍ന്നപ്പോള്‍ മുന്നില്‍ വന്നെത്തിയ വസന്തമായിരുന്നു ആ യുവത്വം. നാട്ടില്‍ നിന്നും ബസ്‌ കയറി അന്യ നാട്ടില്‍ ചെന്ന് പഠിക്കുന്ന ആ സ്വാതന്ത്ര്യം തന്നെയായിരുന്നു അന്ന് മനസ്സില്‍ നിറയെ.. സ്കൂള്‍ ചുമരിനുള്ളില്‍ നിന്നും കോളേജ്‌ എന്ന വിശാലതയിലേക്ക് ബസ്‌ കയറിയ ആ ഓര്‍മ്മകള്‍ ഒരു മധുരനൊമ്പരമായി ഇന്നും അലയടിക്കാറുണ്ട്. തിരൂരങ്ങാടിയിലെ സൗദാബാദിന്റെ മുറ്റത്തെ കാറ്റാടികളില്‍ നിന്നും വീശുന്ന ആ മന്ദമാരുതന്‍ ഇപ്പോഴും തഴുകി തലോടാറുമുണ്ട്.. പക്ഷെ... ആ കാറ്റിന്റെ അലയൊലികളോടൊപ്പം മനസ്സില്‍ വന്നു പതിക്കുന്ന മുഖങ്ങളില്‍ അനുജന്റെ ചിരിക്കുന്ന മുഖം വല്ലാത്ത ഒരു നഷ്ടമായി ഇന്നും വേട്ടയാടുന്നുമുണ്ട്.

മൂക്കിനു  താഴെ മുളച്ചു വരുന്ന പൊടിമീശയും, മനസ്സില്‍ തഴച്ചു വളരുന്ന പതിവ് ചാപല്യങ്ങളും ഒക്കെ ഒരു യുവാവായി എന്ന് എല്ലാ പ്രീഡിഗ്രിക്കാരെയും പോലെ എന്നെയും ബോധ്യപ്പെടുത്തിയിരുന്നു. ഏതൊരു കോളേജിന്റെയും ജീവനാഡിയായിരുന്ന പ്രീഡിഗ്രി തേടി കോളേജിലെത്തുമ്പോള്‍  കാത്തിരുന്നത് പച്ചപ്പരവതാനിയായിരുന്നില്ല. രണ്ടാം വര്‍ഷക്കാരുടെ പ്രഹസനമായ റാഗിംഗ് പരീക്ഷണമായിരുന്നു ആദ്യം. ഇക്കിളിപ്പെടുത്തുന്ന ലാഘവത്തോടെ പൊടിമീശ പറിക്കുന്ന കൃമികീടങ്ങളെ  ഭയമില്ലെങ്കിലും ചെറിയൊരു വിനയം അവരോടു പുലര്‍ത്തിപ്പോരാന്‍ അതു പ്രേരകമായി. . വിരസമല്ലാത്ത ഈ റാഗിംഗ് രീതികളോട് കുറച്ചൊക്കെ സമരസപ്പെട്ടുവെങ്കിലും പിഎസ്എംഒയിലെ പതിവ് സായാഹ്നങ്ങള്‍ ഇന്നും മറക്കാതെ കൊണ്ട് നടക്കുന്നു ഒരു ദുഃഖസ്വപനം പോലെ. കോളേജിന്റെ വരാന്തയിലും, ലൈബ്രറിയിലും, റീഡിംഗ്റൂമിലും, കാറ്റാടിച്ചുവട്ടിലും, പിറകിലെ ഗുഹാമുഖത്തും, മൈതാനത്തും ഒക്കെ ശലഭങ്ങളെ പോലെ പറന്നു നടന്ന ആ നല്ല കാലം ഓര്‍മ്മയില്‍ വേട്ടയാടുമ്പോഴും,  ബാപ്പ പറയാതെ പോയ ഒരു സ്വകാര്യ ദുഖത്തിന്റെ നീറ്റലില്‍ ഇപ്പോഴും കണ്ണുകളില്‍ പരക്കുന്നത് നനവു മാത്രം.

ആദ്യദിനങ്ങളിലെ റാഗിംഗ് കടമ്പകള്‍ കടന്നതോടെ ഞങ്ങള്‍ (വള്ളിക്കുന്നിലെ നിസ്സാര്‍ , കോട്ടത്തറയിലെ ഷാജു, നെടുവയിലെ ഹരീഷ്, പുത്തരിക്കലെ നസീര്‍ ) ഒരു ടീമായി മാറി. പരപ്പനങ്ങാടിയില്‍ നിന്നും ഞങ്ങള്‍  ഒരുമിച്ചായിരുന്നു ബസ്‌യാത്ര. ഒരുമിച്ചു നിന്നില്ലെങ്കില്‍ ബസിലെ കിളികള്‍ ആട്ടിയകറ്റുകയാണ് പതിവും..സമയത്തിനു ബസ്സ്‌ കിട്ടിയില്ലെങ്കില്‍ കോളേജില്‍ പ്രസന്റ് കിട്ടാതെ വരും, വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകാന്‍ ശ്രമിക്കുന്ന ബസ്സുകാര്‍ക്ക് മുന്നില്‍ ഞങ്ങള്‍ അച്ചുതാനന്ധനായി മാറി. 'അനുവദിക്കില്ല'  എന്ന മട്ടില്‍ ബാബുമോന്‍, നയന്‍സ്, രശ്മി തുടങ്ങിയ ബസ്സുകാരുമായി ഉടക്കലും, ബഹളവും പതിവ് കാഴ്ചയായി. എങ്കിലും പരപ്പനങ്ങാടിയില്‍ നിന്നും പന്ത്രണ്ടു മണിയോടെ പുറപ്പെടുന്ന ഏതെന്കിലും ബസ്സില്‍ ഡോറില്‍ തൂങ്ങിയോ, ഫുട്ബോര്‍ഡില്‍ നിന്നോ, ഒക്കെയായി കോളേജില്‍ കൃത്യ സമയത്ത് എത്തും,  അതായത്‌ മോര്‍ണിംഗ് ബാച്ചിലെ പെണ്‍കുട്ടികള്‍ പുറത്തിറങ്ങും മുമ്പ്‌ ഈ ഗാംഗ് കോളെജിലെത്തും (ഒന്നുമുണ്ടായിട്ടല്ല, ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ) ആ പതിവ് യാത്രയിലൂടെ ഒരു പുതിയ സൗഹൃദം രൂപപ്പെട്ടുവെങ്കിലും കഷ്ടപ്പെട്ട് കോളേജിലേക്ക് പറഞ്ഞയച്ചത്  പഠിക്കാനാണ് എന്ന് തിരിച്ചറിയാന്‍ എല്ലാ പ്രീഡിഗ്രിക്കാരെയും പോലെ ഞങ്ങളും വൈകിപ്പോയിരുന്നു.

ക്ലാസ്‌റൂമിലെ ജനലഴികല്‍ക്കിടയിലൂടെ വലതു ഭാഗത്തേക്ക് നോക്കുമ്പോള്‍ വശ്യമനോഹരമായിരുന്നു പുറത്തെ ദൃശ്യങ്ങള്‍ . പച്ച പുതച്ചു നില്‍ക്കുന്ന പാടശേഖരങ്ങളും, നടുവിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയും, അകലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളും ഒക്കെ മനസ്സിന് കുളിര്‍മ്മയേകി.. കുന്നുകള്‍ക്കിടയിലൂടെ റണ്‍വെയിലേക്ക് വന്നിറങ്ങുന്ന വിമാനങ്ങള്‍ കാണുമ്പോള്‍ അവ വന്നു വീഴുകയാണെന്ന് തോന്നും. ഹരിതാഭമായ ആ കാഴ്ച്ചപ്പരപ്പില്‍ നിന്നും എന്റെ മനസ്സ് അങ്ങനെ സഞ്ചരിച്ചു.. ആ സഞ്ചാരമാണ് എഴുത്തിന്റെ ലോകത്തേക്ക് എന്നെ തട്ടിയുണര്‍ത്തിയതും.. അനുഭവത്തിന്റെ നിറങ്ങളില്‍ ഞാന്‍ പകര്‍ത്തിയ കവിതകളും, കഥകളും എന്റെ മാത്രം സ്വകാര്യ വായനയായി ഒതുങ്ങിയെങ്കിലും ഞാന്‍ പാകപ്പെടുത്തിയത് സര്‍ഗാത്മകമായ ഒരു മനസ്സായിരുന്നു.

ഖാദര്‍ സാറും,  മമ്മദ്‌ സാറും, യാഖൂബ്‌ സാറും, ഇബ്രാഹിം സാറും, വഹാബ് സാറും, ജോണ്‍ സാറും, റസാഖ്‌ സുല്ലമിയും ഒക്കെയടങ്ങുന്ന ചിരപരിചിതരായ അധ്യാപകര്‍ ,നാട്ടുഭാഷയുടെ ചേരുവകളോടെ തന്നെ  ക്ലാസ്സെടുക്കുമ്പോള്‍ ഞാന്‍ അങ്ങനെ മായാലോകങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. കയ്യില്‍ കിട്ടുന്ന കടലാസ്സുകഷ്ണങ്ങളില്‍ ഒക്കെ പലതും കുത്തിക്കുറിക്കുക പതിവായി. ലൈബ്രറിയില്‍ നിന്നും കഥകളും, നോവലുകളും മറ്റു സാഹിത്യ സൃഷ്ടികളും ഒക്കെ വാങ്ങി വായിക്കുന്ന ദുശീലവും അന്ന് തുടങ്ങി. എന്നെ പോലെ തന്നെ ഞങ്ങളില്‍ പലരുടെയും ശ്രദ്ധ ജനലഴികള്‍ക്കപ്പുറത്തെ മനോഹരദൃശ്യങ്ങളിലേക്കായിരുന്നു. ഇടയ്ക്കു വരാന്തയിലൂടെ നടന്നു പോകുന്ന പ്രിന്‍സിപ്പാള്‍ മുഹമ്മദ്‌ സാറെ കാണുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ക്ലാസ്സിലേക്ക് തന്നെ തിരിയും. കണ്ണും കാതും ഇടക്കൊക്കെ ക്ലാസ്സിലേക്ക് തിരിച്ചു വിട്ടെന്കിലും അഞ്ചു മണിക്ക് മുഴങ്ങുന്ന ലോങ്ങ്‌ ബെല്‍ ഒരപായസൂചനയായി കാതില്‍ വന്നു പതിക്കും. ഓരോ ദിവസവും മുഴങ്ങുന്ന ഈ അപായമണി കൊഴിഞ്ഞു വീഴുന്ന കോളേജ്‌ ദിനങ്ങളെ ഓര്‍മ്മപ്പെടുത്തിയെങ്കിലും യുവത്വത്തിന്റെ പ്രസരിപ്പില്‍ അതൊക്കെ മറന്നു, അങ്ങനെ നീങ്ങി.

ആദ്യ വര്‍ഷത്തിന്റെ ആദ്യ പാദങ്ങള്‍ പിന്നിടും മുമ്പ്‌ കോളേജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പ് ഒരാരവമായി കടന്നു വന്നു.. അതോടെ ഒന്നാം വര്‍ഷക്കാരുടെ പ്രബെഷന്‍ പീരിയഡ് അവസാനിക്കുകയായി. രണ്ടാം വര്‍ഷത്തെ കാമ്പസ്‌ രാജാക്കന്മാര്‍ അതോടെ നല്ലപിള്ളകളായി, ഡിഗ്രിയിലെ വിശുദ്ധപശുക്കളും, പി.ജിയിലെ ബുദ്ധിജീവികളും, രണ്ടാം വര്‍ഷ പ്രീഡിഗ്രിയിലെ നല്ലപിള്ളകളും ഒക്കെയാവും എല്ലാ പാര്‍ട്ടിക്കാരുടെയും സ്ഥാനാര്‍ഥികള്‍ . ആദ്യമായി തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന  രണ്ടാം വര്‍ഷക്കാര്‍ ആരംഭശൂരത്വം പ്രകടിപ്പിക്കുമ്പോള്‍ അതൊരു രസമായി തോന്നി. മുമ്പ്‌ ചെയ്തു പോയ പല തെറ്റുകള്‍ക്കും മാപ്പ് ഇരന്നു വാങ്ങുന്നത് പോലെ അവര്‍ യാചകരായി മാറി.  കൂടുതല്‍ വിനയവും, സ്നേഹവും അവര്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുന്നതോടെ  പുതുമുഖങ്ങള്‍ എന്ന 'വിനയം' (അഥവാ പേടി) ഞങ്ങള്‍ക്കും, സീനിയേഴ്സ് എന്ന അഹങ്കാരം രണ്ടാം വര്‍ഷക്കാര്‍ക്കും ഇല്ലാതാവും... പിന്നെ പിന്നെ ഒരു വോട്ടറാണെന്ന അഹങ്കാരം ഒന്നാം വര്‍ഷക്കാരെ വരിഞ്ഞു മുറുക്കും..  റാഗ് ചെയ്യാന്‍ ശ്രമിച്ച മുതിര്‍ന്ന  പലരും വോട്ടു ചോദിച്ചു മുന്നിലെത്തുമ്പോള്‍ കാണിക്കുന്ന ആ കോപ്രായങ്ങള്‍ രാഷ്ട്രീയത്തിന്റെ ബാലപാഠമായി ആദ്യമായി അവിടെ പഠിപ്പിക്കപ്പെടുകയായിരുന്നു.

ക്ലാസ്‌റൂമിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും കാമ്പസിന്റെ വിഹായസ്സിലേക്ക് പറന്നുയരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത് കോളേജ്‌ തെരഞ്ഞെടുപ്പിന്  ശേഷമാണ്. സീനിയേഴ്സിനു മാത്രം കടന്നു പോകാവുന്ന ചിലയിടങ്ങളിലേക്ക് പാത്തും പതുങ്ങിയും ചെന്ന് നോക്കിയാണ് തുടക്കം, പിറകിലെ ഗുഹാമുഖങ്ങളിലേക്ക്... പാറക്കൂട്ടങ്ങളിലൂടെ ഇറങ്ങി മൈതാനത്തേക്ക്... കോളേജ്‌ കവാടം കടന്നു പരപ്പനങ്ങാടി റോഡിലേക്ക്... അങ്ങനെ  കോളേജിന്റെ ഓരോ മുക്ക് മൂലയും പരിചയപ്പെട്ടുകൊണ്ട് ഞങ്ങള്‍ അലഞ്ഞു. രണ്ടാം വര്‍ഷമായതോടെ സൊറ കൂടിക്കൂടി വന്നു, ക്ലാസ്സില്‍ ഇരിക്കല്‍ ഒരു വഴിപാടു മാത്രമായി ചുരുങ്ങി. എന്നിരുന്നാലും ജൂനിയെര്സിനെ റാഗ് ചെയ്തു കൊണ്ടോ, പാര്‍ട്ടി പ്രകടനങ്ങളില്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു കൊണ്ടോ ആളാവുന്ന ഒരു പണിക്കും ഞങ്ങളില്ലായിരുന്നു.

നിറുത്താതെ പോകുന്ന ബസ്സുകളെ തടയാന്‍ കോളേജ്‌ കഴിഞ്ഞുള്ള  സ്റ്റോപ്പില്‍ ഒരു സംഘം കാത്തു നില്‍ക്കും. കോളേജിനു മുന്നില്‍ ബസ്‌ നിറുത്തിയില്ല എന്ന് ഉറപ്പായാല്‍ അടുത്ത സ്റ്റോപ്പില്‍  അവര്‍ ആ ബസ്‌  തടയും, അതായിരുന്നു പതിവ്..തടഞ്ഞ ബസ്‌  റിവേര്‍സ്‌ അടിപ്പിച്ചു കോളേജ്‌ സ്റ്റോപ്പ്‌ വരെയെത്തിക്കുമ്പോള്‍ വിധ്യാര്തികള്‍ ആഹ്ലാദാരവം മുഴക്കും.. കോളേജിലെ സീനിയേര്സ് അവരുടെ ക്ലാസ്‌ കഴിഞ്ഞാലും കോളേജില്‍ നിന്നും പോകാതെ, ഈവനിംഗ് ബാച്ചിനെ ബസ്‌ കയറ്റാന്‍  സഹായിക്കാന്‍ വേണ്ടി കാത്തു നിന്നു. പലപ്പോഴും വൈകുന്നേരമാണ് ബസ്സുകള്‍ പലതും നിര്‍ത്താതെ പോയിരുന്നത്. അത്തരം ബസ്സുകള്‍ക്ക് മുമ്പിലേക്ക് ചാടി വീണ വിദ്യാര്‍ഥി നേതാക്കളോട് അറിയാതെ തോന്നിയത് ബഹുമാനവും, ആദരവുമായിരുന്നു. ബസ്‌ തടഞ്ഞതുമായി ബന്ധപ്പെട്ടു കോളേജിലേക്ക് ഒരു വണ്ടി നിറയെ ഗുണ്ടകളെ പറഞ്ഞു വിട്ടു, ഒരു ബസ്‌ മുതലാളി.. അന്ന് ഷംസുധീന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിരോധം തീര്‍ത്തത് ഇന്നും മറക്കാത്ത ഓര്‍മ്മയായി അവശേഷിക്കുന്നു. അതിനേക്കാളുപരി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അന്ന് കോളേജില്‍ നേതൃത്വം കൊടുത്ത എന്‍ ഷംസുദീനെ പോലുള്ളവര്‍ ഇന്ന് എം എല്‍ എ വരെയായതില്‍ സന്തോഷവും തോന്നുന്നു.

ക്ലാസ്സില്‍ ഇരുന്നാല്‍ ഞങ്ങള്‍ ഒരേ ബെഞ്ചില്‍ തന്നെ ഇരിക്കും.. നിസ്സാറിനു പണി ചിത്രം വരയാണ്. ബെഞ്ചിലും, ഡസ്കിലും ഒക്കെ അവന്റെ കരവിരുതുകള്‍ കാണാമായിരുന്നു. നല്ലതും, ചീത്തതും ഒക്കെ വരക്കുന്നതില്‍ കേമന്‍. ആരെന്തു വരക്കാന്‍ പറഞ്ഞാലും അവന്‍ പേനയും കടലാസും എടുത്തു വരക്കാന്‍ തുടങ്ങും. ക്ലാസ്‌ എടുക്കുന്ന ഒരധ്യാപകരെയും  അവന്‍ വെറുതെ വിട്ടില്ല. ഖാദര്‍ സാറെ വരച്ച ആ വര ഒരൊന്നൊന്നര വരയായിരുന്നു. കോളേജ്‌ ഡേക്ക് സ്റ്റേജില്‍ ഓലതുമ്പത്തിരുന്നൂ...എന്ന് തുടങ്ങുന്ന സിനിമാഗാനം ആലപിച്ച സുകുമാരനെയും നിസാര്‍ വെറുതെ വിട്ടില്ല. സ്റ്റേജില്‍ ആ പാട്ട് പാടുമ്പോള്‍ തന്നെ സുഹൃത്തുക്കള്‍ പത്തു പൈസയുടെയും, ഇരുപത്തിയഞ്ച് പൈസയുടെയും ഒക്കെ നാണയതുട്ടുകള്‍ സ്റ്റേജിലേക്ക് എറിഞ്ഞു സഹായിച്ചതായിരുന്നു. പിറ്റേന്ന് ക്ലാസ്‌ബോര്‍ഡില്‍ സുകുമാരനെ വരച്ചിട്ടു കൊണ്ടായിരുന്നു നിസ്സാറിന്റെ സഹായം. തെങ്ങിന്റെ ഓലത്തൂമ്പില്‍ മൈക്കുമായി തൂങ്ങി ഗാനം മൂളുന്ന സുകുമാരന്റെ ചിത്രം അന്ന് ക്ലാസില്‍ മൊത്തം ചിരി പരത്തിയിരുന്നു...

ഏതെന്കിലും ഹവര്‍ ക്ലാസ്‌ കട്ട് ചെയ്താലും പ്രസന്റ് പറയാന്‍ ആരെങ്കിലും ഒരാള്‍ ക്ലാസ്സില്‍ തന്നെയിരിക്കും, ആ ഹവറിലെ ഞങ്ങളുടെ പ്രസന്റ് അയാള്‍ പറയും..ആ രീതി ഏറെകാലമായി തുടര്‍ന്നു പോന്നു. ഒരാള്‍ തന്നെ നാലാളുടെ പ്രസന്റ് പറയുമ്പോഴും അധ്യാപകര്‍ അതൊക്കെ അറിയാതെ പോയതോ , അതോ കണ്ടില്ലെന്നു നടിച്ചതോ.. ( ക്ലാസ്‌ അറ്റന്‍ഡന്‍സ് കുറഞ്ഞതിന്റെ പേരില്‍ ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത പലരെയും കണ്ടപ്പോള്‍ അങ്ങനെ തോന്നിപ്പോയിരുന്നു. ) അങ്ങനെ ഒരു ദിവസം എന്റെ പ്രസന്റ് പറയാന്‍ മറ്റൊരാളെ ഏല്‍പ്പിച്ച് ഞാന്‍ നേരത്തെ വീട്ടിലേക്കു പോവുകയാണ്.. വിശന്നപ്പോള്‍ തോന്നിയ ഒരു തോന്നല്‍ മാത്രമായിരുന്നു അത്, പക്ഷെ കോളേജിന്റെ ഗെയ്റ്റ്‌ തിരിഞ്ഞതും നേരെ ചെന്നത് ബാപ്പയുടെ മുന്നിലേക്ക്‌. ആകെ സ്തംഭിച്ചു പോയി. ജ്യേഷ്ഠനെ അതെ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ത്താന്‍ വേണ്ടി വരികയാണ് ബാപ്പ. എന്തെ ക്ലസ്സില്ലേ..? ബാപ്പയുടെ ചോദ്യം മിന്നല്‍ പിണര്‍ പോലെ കാതുകളില്‍ വന്നു പതിച്ചു.. ക്ലാസ്സ്‌ കഴിഞ്ഞു എന്ന് പറഞ്ഞു തടി തപ്പാന്‍ നോക്കി, പക്ഷെ നല്ല ശാന്തമായ അന്തരീക്ഷത്തില്‍ ക്ലാസ്‌ നടക്കുന്നത് ബാപ്പ കാണുകയും ചെയ്തു, അതെ കോളേജില്‍ പ്രീഡിഗ്രി പഠിച്ചിറങ്ങിയ ജ്യേഷ്ടന്‍ എന്നെ നോക്കി കണ്ണിറുക്കുമ്പോഴും  എന്ത് പറയണം എന്നറിയാതെ ഞാന്‍ നിന്നു വിയര്‍ത്തു..  ക്ലാസ്സ്‌ കട്ട് ചെയ്തു മുങ്ങുകയാണ് എന്ന് ബാപ്പയ്ക്ക് മനസ്സിലായി.. നീ വീട്ടിലേക്കല്ലേ..ബാക്കി അവിടുന്ന് കാണാം എന്ന് ദേഷ്യത്തോടെയുള്ള ബാപ്പയുടെ വാക്കുകള്‍ മനസ്സില്‍ ഭീതി പരത്തി.

ജ്യേഷ്ഠനെ കോളേജില്‍ ബികോമിന് ചേര്‍ത്തു ബാപ്പ തിരിച്ചു വന്നപ്പോഴേക്കും  ഞാന്‍ മെല്ലെ  കട്ടിലിലേക്ക് തല ചായ്ച്ചിരുന്നു, ദേഷ്യപ്പെട്ടു കൊണ്ട് ബാപ്പ ഉമ്മയോട് പലതും പറയുന്നുണ്ട്, 'ഇല്ലാത്ത പണം ഉണ്ടാക്കി ഇവരെയൊക്കെ കോളേജില്‍ വിട്ടിട്ട്...ക്ലാസ്സിലും കേറാതെ ..' ബാപ്പയുടെ വാക്കുകള്‍ മുഴുവനാകുന്നതിനു മുമ്പ്‌ ഉമ്മ ഇടപെട്ടു.. 'ഓനിന്നു ഉച്ചക്ക് ഒന്നും കഴിക്കാതെയാ കോളേജില്‍ പോയത്.. വന്നു കയറിയപ്പോള്‍ തന്നെ തലവേദനിക്കുന്നു എന്ന് പറഞ്ഞു .. ചോറും തിന്നു ആ കിടത്തം കിടന്നതാ...' ഉമ്മയുടെ ആ മയക്കുവെടി ബാപ്പയെ ശരിക്കും തളച്ചു എന്ന് പറയാം. പക്ഷെ  ബാപ്പയുടെ ശകാരത്തില്‍ നിന്നും എന്നെ രക്ഷിക്കാന്‍ ഉമ്മ പറഞ്ഞ ആ വാക്കുകള്‍ എന്റെ കണ്ണുകളെ മാത്രമല്ല, ആ തലയിണയിലും കണ്ണീരിന്റെ ഉപ്പുരസം കലര്‍ത്തി...

പലപ്പോഴും ഉച്ചഭക്ഷണം പോലും കഴിക്കാതെയായിരുന്നു കോളേജിലെക്കുള്ള യാത്ര, വിശന്നാല്‍ കാന്റീനില്‍ ചെന്ന് കഴിക്കാന്‍ കയ്യില്‍ പണം വേണം. പോക്കറ്റ്‌ മണിയായി ബാപ്പ തരുന്നത് ഒരു രൂപയും.പരപ്പനങ്ങാടിയില്‍ നിന്ന് തിരൂരങ്ങാടിയിലേക്ക് അന്ന് ഇരുപത്തിയഞ്ച് പൈസയായിരുന്നു ബസ്ചാര്‍ജ്. എന്തെങ്കിലും കഴിക്കാതെ ക്ലാസ്സില്‍ ഇരിക്കുക വല്ലാത്ത പ്രയാസമായി തോന്നും.  ഇന്റര്‍വെല്ലിനു എല്ലാവരും ചേര്‍ന്ന് തൊട്ടു മുമ്പിലുള്ള ജ്യുസ് കടയില്‍ കയറുക അങ്ങനെ പതിവായി.. ഒരു ലൈം ജ്യുസിനു രണ്ടു രൂപ അമ്പത് പൈസയാണ്  അന്നത്തെ വില. എല്ലാവര്ക്കും ഓരോന്ന് വാങ്ങി കുടിക്കാനുള്ള ശേഷിയൊന്നും അന്ന് ഞങ്ങളില്‍ ആര്‍ക്കുമില്ല.  എല്ലാവരും കൂടെ അമ്പത് പൈസ ഷെയര്‍ ചെയ്തു  ഒരു ജ്യുസ് വാങ്ങും, ഒന്നോ, രണ്ടോ മുറുക്ക് വീതം ഓരോരുത്തരായി കുടിച്ചു തീര്‍ക്കുമ്പോള്‍ ആ ലൈം ജ്യുസിനു എന്തെന്നില്ലാത്ത മധുരം.. കൂട്ടുകാരോടൊത്ത് സൗഹൃദത്തിന്റെ മധുരം നുകര്‍ന്ന ബാപ്പ തന്ന ആ പൈസക്ക് കണ്ണീരുപ്പിന്റെ  രുചിയായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. ബസ്‌ ചാര്‍ജ് കഴിച്ച് ബാക്കിയുള്ള മിച്ചം, അതായത് അമ്പത് പൈസ  കൂട്ടുകാരോടൊത്ത് ലൈംജ്യുസിനായി ചെലവിട്ടെങ്കിലും ആ  യാഥാര്‍ത്ഥ്യം ഞാനും അറിയാതെ പോയി.


കാമ്പസില്‍ നിന്നും പടിയിറങ്ങാനുള്ള അവസാനത്തെ ലോങ്ങ്‌ ബെല്‍ മുഴങ്ങുമ്പോള്‍ ഞങ്ങള്‍ക്കു തിരൂരങ്ങാടിയെ പിരിയാനുള്ള മടിയായിരുന്നു. യാഥാര്‍ത്യങ്ങളോട് പൊരുത്തപ്പെടുകയല്ലാതെ നിവൃത്തിയില്ലല്ലോ. പരസ്പരം സഹായിച്ചു കിട്ടിയ അറ്റന്‍ഡന്സില്‍ ഷോര്‍ട്ടേജ് നോട്ടീസ് കിട്ടാതെ എല്ലാവരും രക്ഷപ്പെട്ടു. ഹാള്‍ടിക്കറ്റ്‌ വാങ്ങാന്‍ മാത്രമല്ല പരീക്ഷക്കും ഒക്കെ ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്തു. മാര്‍ച്ചിലെ അവസാനത്തെ പൊതുപരീക്ഷയും കഴിഞ്ഞതോടെ പിന്നെ മടക്കയാത്രയായി. ഒരിക്കല്‍ കൂടി  തിരിച്ചു വരാമെന്ന ഒരു പ്രതീക്ഷയുമില്ലാതെയായിരുന്നു ആ മടക്കയാത്ര. കോളേജും, സൗഹൃദ്‌വലയവും നല്‍കിയ ആ വസന്തകാലം പെട്ടന്ന് പോയ്‌മറഞ്ഞപ്പോള്‍ എന്നെ കാത്തിരുന്നത് കൈപ്പുനീരായിരുന്നു.  ബാപ്പ പറയാതെ മറച്ചു വെച്ച പൊന്നനുജന്‍ ഷഫീലിന്റെ രോഗം അപ്പോഴേക്കും മൂര്‍ധന്യത്തില്‍ എത്തിയിരുന്നു.

ഏപ്രിലില്‍ റിസള്‍ട്ടിനായി കാത്തിരിക്കുമ്പോഴാണ് ആ സത്യം ഞാനറിയുന്നത്. അപ്പോഴേക്കും ഷഫീല്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു. ബാപ്പ സ്വകാര്യ ദുഖമായി സ്വയം കൊണ്ട് നടന്നെങ്കിലും, ആ അവസ്ഥയില്‍ പിന്നെ ആരില്‍ നിന്നും മറച്ചു വെക്കാന്‍ കഴിയുമായിരുന്നില്ല.  ദൂരെ എവിടെയോ പോയി ബാപ്പ കൊണ്ട് വരുന്ന മരുന്നുകളില്‍ അനുജന്‍ ജീവിച്ച രണ്ടു വര്‍ഷവും ഞങ്ങളാരും ആ സത്യം അറിയാതെ പോയി... പക്ഷെ മരണം ഉറപ്പെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ആ രോഗം ഉമ്മയോട് പോലും പറയാതെ മറച്ചു വെച്ച്  ബാപ്പ സ്വയം ഉരുകുകയായിരുന്നു. ഒരു മെയ്‌ മാസപ്പുലരിയില്‍ ഞെട്ടറ്റു വീണ ഒരു പൂവിതള്‍ പോലെ അനുജന്‍ യാത്രയാകുമ്പോള്‍ അടക്കിപ്പിടിക്കാനാവാതെ ഞങ്ങള്‍ കരഞ്ഞു കൊണ്ടിരുന്നു..ജ്യേഷ്ഠനും, മറ്റൊരനുജനും, ഉമ്മയും മറ്റു ബന്ധുമിത്രാധികളും ഒക്കെ വിങ്ങിപ്പൊട്ടുന്ന ആ ദുഃഖമുഹൂര്‍ത്തത്തില്‍ പോലും  ബാപ്പ സ്വയം നിയന്ത്രിച്ചു.. ഒന്നുറക്കെ കരയാന്‍ പോലുമാകാതെ കോലായിയില്‍  ഇരിക്കുന്ന ബാപ്പയെ പലരും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..

ആരോടും പങ്കു വെക്കാതെ ബാപ്പ അഭിനയിച്ചു തീര്‍ത്ത ജീവിതത്തിന്റെ ആ ദുഃഖഭാഗം ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഒരാശ്വസിപ്പിക്കലിനും അടക്കാനാകാത്ത ആ ദുഃഖം ബാപ്പ കടിച്ചമര്‍ത്തിയത് ഓര്‍ത്തെടുക്കുമ്പോള്‍ അറിയാതെ ഇപ്പോഴും കരഞ്ഞു പോകാറുമുണ്ട്... പീ എസ് എം ഒ യും, പ്രീഡിഗ്രിക്കാലവും ഒക്കെ മനസ്സിലേക്ക് വിരുന്നെത്തുന്ന മുഹൂര്‍ത്തങ്ങളില്‍ ഈ ദുഖചിത്രങ്ങള്‍ ആദ്യം ഓടിയെത്താറുണ്ട്, ഒരു നൊമ്പരക്കാറ്റു പോലെ..

(പ്രിയപ്പെട്ട അനുജന്‍ പിരിഞ്ഞിട്ട് പത്തൊമ്പത് വര്ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ കഷ്ട്ടപ്പാടുകള്‍ അറിയിക്കാതെ ബാപ്പ നല്‍കിയ ആ ഒറ്റ നോട്ടിന് പകരമാവില്ലെങ്കിലും ദുഖത്തോടെ  ഞാനീ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു)


2012 ഫെബ്രുവരി 15

മാപീ ഡിസ്കൌണ്ട്

മലയാളികളെ പോലെ തോളില്‍ കയറി ചെവി തിന്നുന്നവരല്ല ഫിലിപ്പീനികള്‍ . ബംഗാളികളെ പോലെ അണ്ണാക്കില്‍ കയറി കസേരയിട്ട് സംസാരിക്കുന്ന ശീലവുമില്ല, അനാവശ്യമായി തര്‍ക്കിക്കാറുമില്ല. യമനികളെ പോലെ കുളിക്കാത്തവരോ, പല്ല് തേക്കാത്തവരോ അല്ല, സംസാരിക്കുമ്പോള്‍ മുമ്പില്‍ നില്‍ക്കുന്നവരുടെ മുഖത്തേക്ക് മഴ പെയ്യിക്കുന്ന പരിപാടിയുമില്ല. പാകിസ്ഥാനികളെ പോലെ ജുബ്ബയുടെ പോക്കറ്റില്‍ തന്നെ എപ്പോഴും കയ്യിട്ടു സിലോണിലെക്ക് ട്യൂണ്‍ ചെയ്യുന്ന ഡിങ്കോള്‍ഫിക്ക പണിയോ,  തിരിഞ്ഞോ, കുനിഞ്ഞോ നില്‍ക്കുന്ന പയ്യന്‍സിന്റെ ടൂ മൂണ്‍ ജംഗ്ഷനിലേക്ക് തന്നെ നോക്കി കണ്ണിറുക്കുന്ന സുടോള്‍ഫിക്ക പരിപാടിയോ ഇല്ല... (ജീന്‍സും ട്രൌസറും ഒക്കെ  ധരിച്ച് നടക്കുന്ന ഫിലിപ്പീനികള്‍ സിലോണ്‍ ട്യൂണ്‍ ചെയ്യാന്‍ നിന്നാല്‍ രണ്ടും ഊരിപ്പോന്നു അങ്ങ് മനിലയിലേക്ക് പാര്‍സല്‍ അയക്കേണ്ടി വരും, അതല്ലെങ്കില്‍ സ്വദേശി  കുട്ട്യേള്‍ക്ക് കളിക്കാന്‍ കൊടുക്കേണ്ടി വരും ..ന്തേ അതെന്നെ..)

കല്യാണം കഴിക്കാതെയും മാര്യേജ് സര്‍ട്ടിഫിക്കറ്റ്‌ തരപ്പെടുത്തുന്ന തട്ടിപ്പ് ഒഴിച്ച് നിറുത്തിയാല്‍ പിടിച്ചു പറി, മോഷണം, വിസ തട്ടിപ്പ് അങ്ങനെയുള്ള പരമ്പരാഗത കലകളില്‍ ഫിലിപ്പീനികള്‍ക്ക് ഗപ്പോന്നും കിട്ടിയിട്ടില്ല. പൊതുവേ നിഷ്കളങ്കരാണ് ഫിലിപ്പീനികള്‍ ,ആര്‍ക്കും എളുപ്പത്തില്‍ കെണിയിലും, വലയിലുമൊക്കെ വീഴ്ത്താന്‍ പറ്റുന്ന പച്ചപ്പാവങ്ങള്‍ . ഹായ് കബയാന്‍ പറേ എന്ന് അങ്ങോട്ട്‌ സംബോധന ചെയ്‌താല്‍ പിന്നെ ഊര വളച്ചു നടപ്പുറം കാട്ടിത്തരും, അവിടെ രണ്ടെണ്ണം പൊട്ടിച്ചു കൊടുത്താല്‍ പോലും  'ലെയിഷ്‌ ഹാദാ' എന്ന് ചോദിക്കും,അത്രേയുള്ളൂ.. തിരിച്ചു തല്ലൂല, അതാണ്‌ ശീലം. ഒന്ന് ചിരിച്ചാല്‍ മാത്രം മതി, ചില ഫിലിപ്പീനി പെണ്ണുങ്ങള്‍ ഞമ്മളെ കല്യാണം കഴിച്ചതായി സര്ട്ടിഫികറ്റ്‌ വരെ ഉണ്ടാക്കും. അതാണ്‌ ജാതി...(ജസീ.... എന്നെ വിശ്വസിക്കണേ)  ഒരു ചുരിദാറോ, മിഡിയോ മാറ്റുന്ന  ലാഘവത്തോടെ മാത്രമേ അവര്‍ കല്യാണത്തെ  കാണുന്നുള്ളുവോ? ഒരാള്‍ തന്നെ രണ്ടും മൂന്നും മാര്യേജ് സര്ടിഫികറ്റുകള്‍ തര്‍ജ്ജമക്ക് കൊണ്ട് വരുമ്പോള്‍ അങ്ങനെ തോന്നിപ്പോയിട്ടുണ്ട്.. മുള്ള് പോയി ഇലയിലേക്ക് വീണാലും, ഇല പോയി മുള്ളിലേക്ക് വീണാലും ഇവിടെ കേടു പറ്റുക മുള്ളിനാണെന്ന് മാത്രം.... അങ്ങിനെ എത്രയെത്ര മുള്ളുകള്‍ കുറ്റിയും, കോലും പറിച്ചു നാട്ടിലേക്ക് പോയി, ഇലകള്‍ കുട്ടികളെയും പറിച്ചു മനിലയിലേക്കും പോയി.....ഫിലിപ്പീനില്‍ നിന്നും ഒരു റജീനയോ, ഒരു റൗഫ്‌ അളിയനോ ഉണ്ടാകാതെ പോയത് കൊണ്ട് പലര്‍ക്കും മുഖമുയര്‍ത്തി നടക്കാന്‍ പറ്റുന്നു എന്ന് മാത്രം.
 
ഇകാമ പോലെ തന്നെ മാര്യേജ് സര്‍ട്ടിഫിക്കറ്റും തര്‍ജ്ജമ ചെയ്തു കയ്യില്‍ കൊണ്ട് നടന്നാല്‍ അണ്ഡകടാഹം തന്നെ ഇളകിയാലും പ്രശനമില്ലാന്നാണ് ഇവറ്റകളുടെ മനസ്സിലിരിപ്പ്,  ഏതു ഫിലിപ്പീനിയുടെ ബാഗ് പരിശോധിച്ചാലും ഒന്നോ രണ്ടോ മാര്യെജ് സര്‍ട്ടിഫിക്കറ്റ്‌ കാണാനാകും. ഫിലിപ്പീന്‍സില്‍ നിന്നും അറബ് നാടുകളിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്ന പ്രധാന ഉല്‍പ്പന്നമാണ് ഈ മാര്യെജ്‌ സര്‍ട്ടിഫിക്കറ്റ്‌. ഫിലിപ്പീനീ ഭാഷയിലുള്ള ഈ സര്‍ട്ടിഫിക്കറ്റുകള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്താന്‍ പലപ്പോഴും ഫിലിപ്പീനികള്‍ ഒഫീസിലെത്താറുണ്ട്. അത് കൊണ്ട് തന്നെ  ഫിലിപ്പീനി വരുന്ന ആ ചൂരും, മണവും അടിക്കുമ്പോള്‍ ഓഫീസില്‍ നിന്നും കൈ കൊണ്ട് 'യെസ് കബയാന്‍' എന്ന് പറഞ്ഞു അഭിവാദ്യം ചെയ്യാറുമുണ്ട്.  മോണാലിസയെ പോലെ ചിരിച്ചും, പോളിംഗ് ബൂത്ത്‌ ഏജന്റുമാരെ പോലെ പല്ലിളുത്തിയും അവരെ അകത്തേക്ക് ക്ഷണിച്ചാല്‍ പിന്നെ ഓഫും കീഫും ഞമ്മക്കില്ല്യ.. മാലീല്‍ വീണത്‌ ഗോള്‍ ..അതെന്നെ..

എന്ത് വാങ്ങാന്‍ ചെന്നാലും  ഫിലിപ്പീനി ആദ്യം വില ചോദിക്കും, വില കേട്ടാല്‍ പിന്നെ മാപീ ഡിസ്കൌണ്ട് എന്ന അടുത്ത ചോദ്യമുയരും. അത് കൊണ്ട് തന്നെ ഫിലിപ്പീനിയോട്  എല്ലാവരും നൂറ്റൊന്നു ശതമാനം ടാക്സ്‌ കുട്ടിയേ പറയൂ. ഇരുപതു റിയാലുള്ള സാധനത്തിനു അമ്പത് റിയാല് പറയും,
അപ്പോള്‍  തന്നെ ഫിലിപ്പീനി വില പേശാന്‍ തുടങ്ങും.
'മാപീ പോര്‍ട്ടി പൈവ്‌ .. പറേ..മാപീ ഡിസ്കൌണ്ട് '
നിഷ്കളങ്കമായ  ആ ചോദ്യത്തിന് മുമ്പില്‍ ചില്ലറ നാട്യങ്ങള്‍ നടിച്ച് അഞ്ചു റിയാല് കുറക്കുകയും ചെയ്യും, നമ്മുടെ മന്മോഹന്‍ജി പെട്രോളിന് അഞ്ചു രൂപാ കൂട്ടിയിട്ട് രണ്ടു രൂപാ കുറയ്ക്കുന്ന പണിയില്ലേ അത് പോലെ ഒരുടായിപ്പ് അത്രേയുള്ളൂ.. തര്‍ജ്ജമക്ക് വന്നാലും തഥൈവ.

ഫിലിപ്പീനി ഏതു ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ പോലും ഈ മാപീ ഡിസ്കൌണ്ട് അവരുടെ കൂടെ പിറപ്പാണ്. റിയാദിലെ തിരക്കേറിയ ഒരു സിഗ്നലില്‍ അതിരാവിലെ ഓഫീസിലേക്ക് പോകുന്ന ഒരു ഫിലിപ്പീനി ട്രാഫിക്‌ നിയമം ലംഘിച്ചത്രേ, പിന്നാലെ ചെന്ന് പിടികൂടിയ ട്രാഫിക്‌ പോലീസ്‌ ഫിലിപ്പീനിയുടെ ലൈസന്‍സും മറ്റും പരിശോധിച്ച് നൂറു റിയാല്‍ പിഴ ചുമത്തുകയും ചെയ്തു, ഉടന്‍ ഫിലിപ്പീനിയുടെ ചോദ്യം 'മാപീ ഡിസ്കൌണ്ട്..പറേ

നമസ്കാരത്തിനു  ബാങ്ക് വിളിച്ച സമയത്ത് നഗരത്തില്‍ അലഞ്ഞു തിരിയുന്ന ഫിലിപ്പീനിയെ മതകാര്യ പോലീസ്‌ പിടിച്ചത്രേ, വണ്ടിയിലിട്ടു കൊണ്ട് പോയി മതകാര്യ പോലീസിന്റെ ആസ്ഥാനത്ത് എത്തിച്ചു. പോലീസ്‌ അവിടെ വെച്ച് ഫിലിപ്പീനിയോടു നാല് റക്അത് നിസ്കരിക്കാന്‍ വേണ്ടി പറഞ്ഞത്രേ..അപ്പോളും ഫിലിപ്പീനിയുടെ ചോദ്യം  'മാപീ ഡിസ്കൌണ്ട് ....പറേ

അറബിയില്‍ ഫീ എന്ന് പറയേണ്ടത് ഫിലിപ്പീനി പീ എന്നെ പറയൂ, ബംഗാളി ഇകാമക്ക് ഒക്കാമ എന്ന് പറയുന്നതിനാലും, മിസ്‌രികള്‍  ജവാസ്‌ (പാസ്പോര്‍ട്ട്‌) എന്നതിന് ഗവാസ് എന്ന് പറയുന്നതിനാലും ഫിലിപ്പീനിയേ ആരും തിരുത്താനും പോകാറില്ല. ഫിലിപ്പീനി പീ എന്ന് പറഞ്ഞാല്‍ അത് ഫീ ആയി പരിഗണിക്കപ്പെടുന്നു അറബ് നാടുകളില്‍... വളവില്‍ നിന്നും ഹോണടിക്കാതെ വന്ന ഒരു യമനിയുടെ വണ്ടി ഫിലിപ്പീനിയുടെ വണ്ടിയില്‍ വന്നിടിച്ചു. ശാന്തനായ ഫിലിപ്പീനിയോട് യമനി കയര്‍ക്കാന്‍ തുടങ്ങി. ട്രാഫിക്‌ പോലീസെത്തി പരിശോധിക്കുകയാണ്. യമനി അറബിയില്‍ പോലീസിനോട് അവന്റെ ഭാഗം ന്യായീകരിക്കുമ്പോള്‍ ഫിലിപ്പീനി അറബിയില്‍ തപ്പി തടഞ്ഞു പറഞ്ഞത്രേ.. 'അന പീ(ഫീ) പീ പീ പീ..ഹുവ മാപീ പീ പീ പീ..ഡും...




ഫിലിപ്പീനികളുടെ ആ ചൂരും, മണവും ഇഷ്ടപ്പെടാത്ത എന്റെ ഭാര്യ സഹോദരീ ഭര്‍ത്താവ് കൂടിയായ പ്രിയ സഹോദരന്‍  ശിഹാബുല്‍ ഹഖ്‌ മോങ്ങത്തിനു  ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

2011 ഓഗസ്റ്റ് 5

ഒരു നോമ്പ് തുറയുടെ കഥ

ഭാര്യവീട്ടിലേക് നാളെ നോമ്പ് തുറയാണ്..
കല്യാണം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ നോമ്പായതിനാല്‍ കൂടെ ഒരു പത്തു നൂറു പേരെയെങ്കിലും കൊണ്ട് ചെല്ലണമെന്നാണ് അമ്മോശന്‍കാക്കയുടെ ഓര്‍ഡര്‍ ,
കൂടെ ജോലി ചെയ്യുന്നവരെ മുഴുവനും വിളിച്ചിട്ടുണ്ട്,
കൂട്ട് കുടുംബക്കാര്‍ അത് വേറെയും,
ഏകദേശം പത്തു വണ്ടിക്കു പോകാനുള്ള ആളുകള്‍ റെഡിയാണ്,
വീട്ടില്‍ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ടാലേ  മഗ് രിബിനു  മുമ്പ് കുറ്റിക്കാട്ടൂര്‍ എത്താന്‍ പറ്റൂ,
ബാപ്പയുടെ കല്‍പ്പന  ആയിരുന്നു അത്, പാലിക്കാന്‍ പറ്റിയില്ല,
ഓഫീസില്‍ പണി കഴിഞ്ഞപ്പോഴേക്കും നാല് മണിയായിരുന്നു..
അടുത്ത സുഹൃത്തുക്കളായ മനോജിനും, സുരേഷിനും വീട്ടില്‍ പോയിട്ട് വേണം വരാന്‍,
ഏതായാലും എല്ലാവരും എത്തി കഴിഞ്ഞപ്പോഴേക്കും സമയം അഞ്ചരയായി..
ഒന്നും ചെയ്യാനില്ല, ഏറ്റു പോയതല്ലേ, അമ്മോശന്‍കാക്ക ചില്ലറക്കാരനല്ല,
നാട്ടിലെ പ്രധാനപ്പെട്ട ആള്കാരെയൊക്കെ വിളിച്ചു കൂട്ടിയിട്ടുണ്ട്,
ഇളയ മകളുടെ പുയ്യപ്ലയെ ഒന്ന് പരിചയപ്പെടുത്താന്‍..
പോകാതിരുന്നാല്‍ ചിലപ്പോള്‍ ബന്ധം തന്നെ....ആലോചിക്കുമ്പോള്‍ ചങ്ക് പൊട്ടുന്നുണ്ട്.. അഞ്ചെമുക്കാലിന് പുറപ്പെടാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം..

വണ്ടികള്‍ ഓരോന്നായി ഭാര്യവീട്ടിലെ ഗെയ്റ്റ് കടന്നതും മഗരിബു ബാങ്ക് വിളിച്ചതും ഒരുമിച്ചായിരുന്നു.

പിന്നെ തെരക്കായി, ബഹളമായി, കാരക്കയെടുക്കലും, വെള്ളം കൊടുക്കലും..
ഇതിനിടയിലും കോലായിലെ ജനലഴികള്‍ക്കിടയിലൂടെ ചില പെണ്ണുങ്ങള്‍ ഏന്തി നോക്കുന്നുണ്ട്, പുയ്യപ്ലയെ കാണാന്‍, ആകെ ഒന്ന് ചൂളിപ്പോയ പോലെ..
അതിനിടയിലാണ്  അമ്മോശന്‍ കാക്ക വന്നു പറഞ്ഞത്...
ഹാ ഇനി അങ്ങോട്ട്‌ ഇരുന്നു ഭക്ഷണം കഴിക്കാം..ഇത് കേട്ട പാടെ ഓരോരുത്തരായി എഴുന്നേറ്റ് മുറ്റത്തെ പന്തലിലേക്ക് നീങ്ങി.
എന്റെ തൊട്ടടുത്താണ്  സുരേഷും മനോജും ഇരുന്നിരുന്നത്.
 ഇങ്ങളെന്താ അവിടെ മാറി നിക്കണത്.. ഇങ്ങോട്ടിരിക്കി...
അമ്മോശന്‍ കാക്ക അവരുടെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു.

സ്ഥലത്തെ പ്രധാനിയും, മഹല്ല് കാരണവരുമൊക്കെയായ അമ്മോശന്‍കാക്ക തങ്ങളെ നല്ല വിധം പരിഗണിച്ചതില്‍ സുരേഷിനും, മനോജിനും വല്ലാത്ത സന്തോഷം തോന്നി.. പക്ഷെ ആ സന്തോഷത്തിനിടയില്‍ ഒരു ഫോര്‍മാലിറ്റിക്കു വേണ്ടി സുരേഷാണ് പറഞ്ഞത്...
'ഞങ്ങള്‍ ഇപ്പോള്‍ കഴിച്ചു വരികയാണ്‌...'
ഇത് കേട്ട് അമ്മോശന്‍കാക്ക മാത്രമല്ല, അവിടെയുള്ളവരും, എന്റെ കൂടെ വന്നവരും എല്ലാവരും അപ്പോള്‍ സ്തബ്ധരായി പ്പോയി...
പുയ്യപ്ലന്റെ കൂടെ വന്നവര്‍ നോമ്പില്ലാത്ത അത്താഴ കള്ളന്മാരാണെന്ന്  ജനലഴിക്കപ്പുറത്തു സ്ത്രീകള്‍ അപ്പോള്‍ അടക്കം പറയുന്നുണ്ടായിരുന്നു...




കടപ്പാട്: കഥാനായകനായ സുഹൃത്തിന്