വന്നു കുടുങ്ങിയവര്‍

keralam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
keralam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജനുവരി 17

മുസ്ലിമാകാന്‍ തന്നെ പണി..മുസ്ലിമായാലും പണി..

മതസംഘടനകളുടെയും, രാഷ്ട്രീയപാര്ട്ടികളുടെയും ഒക്കെ അരമന രഹസ്യങ്ങള്‍ ചോര്‍ത്തുന്ന പണി നമ്മള്‍ മാധ്യമങ്ങള്‍ക്ക് വിട്ടു കൊടുത്തതാണല്ലോ, അത്യാധുനിക രഹസ്യ ചിപ്പുകളും മറ്റും ഉപയോഗിച്ചു അവര്‍ അവരുടെ ചാരപ്പണി കൂടുതല്‍ സക്രിയമാക്കുമ്പോഴാണ് നമ്മുടെ പോലീസ് ഏമാന്മാര്‍ കേരളത്തിലെ ഏതാനും മുസ്ലിം നേതാക്കന്മാരുടെ  മാത്രം ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്...ഇവര്‍ മുസ്ലിംകളാണോ, സുന്നത്ത് കഴിച്ചിട്ടുണ്ടോ എന്നൊക്കെ നോക്കാനാണ് ഈ ആഭ്യന്തര വകുപ്പിന്റെ ഇടപെടലെന്നു കരുതിയാല്‍ തെറ്റി. തിരുവനന്തപുരത്തെ സെക്രെട്ടരിയെട്ടില്‍ ഇടതന്‍ വന്നാലും, വലതന്‍ വന്നാലും നമ്മുടെ പോലീസ് വകുപ്പിലെ ഏമാന്മാരുടെ നിറം മാറില്ലല്ലോ..സാക്ഷാല്‍ പാണക്കാട് തങ്ങള്‍ തന്നെ ആഭ്യന്തര മന്ത്രിയായാലും ഈ പോലീസില്‍ നിന്നും ഇങ്ങനെയൊക്കെയേ പ്രതീക്ഷിക്കാവൂ..

മൂത്ത പണക്കാരന്‍ പിവി അബ്ദുല്‍ വഹാബിന്റെ മുതല്‍ പുതിയ എഴുത്തുകാരന്‍ സി ദാവൂദിന്റെ വരെ ഈ മെയിലുകള്‍ ഇങ്ങനെ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള സ്പെഷ്യല്‍ ബ്രാഞ്ച് സി ഐ ഡി വിഭാഗം ഹൈ ടെക് ക്രയിം എന്ക്വയറി സെല്ലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന മന്ത്രിസഭയുടെ റിമോട്ട് തന്നെ മുസ്ലിം ലീഗിന്റെ കയ്യിലാണെന്നു ചില സാമുദായിക സംഘടനകള്‍ മുക്രയിട്ടു നടക്കുമ്പോളാണ് മുസ്ലിം ലീഗ് നേതാക്കളുടെ വരെ ഈ മെയില്‍ ചോര്‍ത്താന്‍ പോലീസ് പദ്ധതിയിട്ടിരിക്കുന്നത്. ലീഗ് നേതാക്കള്‍ക്ക് ഇതാണ് ഗതിയെങ്കില്‍ സമുദായത്തിന്റെ ഏറുപടക്കങ്ങളായ പോപ്പുലര്‍ ഫ്രാണ്ടിന്റെയും, ജമാഅത്തെ ഇസ്ലാമിയുടെയും ഒക്കെ കാര്യം പറയേണ്ടല്ലോ.. അവരുടെ നേതാക്കന്മാരുടെ ഈ മെയില്‍ ചോര്‍ത്തുംപോള്‍ മറ്റു മുസ്ലിം വിഭാഗങ്ങള്‍ക്ക് പരിഭവം പാടില്ലായെന്ന് കരുതിയാവും കടക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവിയുടെ പാര്‍ട്ടിയുടെ നേതാക്കന്മാരെയും, കേരള നദവത്തുല്‍ മുജാഹിദീനിന്റെ നേതാക്കന്മാരെയും ഒക്കെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലിം പത്ര പ്രവര്‍ത്തകരും, പ്രോഫഷനലുകളുമുണ്ട്. തങ്ങളുടെ സ്വകാര്യ ഈ മെയിലുകള്‍ സര്‍ക്കാര്‍ ഇടപെട്ടു ചോര്‍ത്തുന്നു എന്നറിഞ്ഞതോടെ,  പ്രവാസികളായ പലരും തങ്ങളുടെ ഭാര്യമാര്‍ക്കുള്ള ഈ മെയിലുകള്‍ അങ്ങ് തിരുവനന്തപുരത്തുള്ള പോലീസ് ആസ്ഥാനത്തേക്ക് അയച്ചു കൊടുത്താലോ എന്നാലോചിച്ചു കൊണ്ടിരിക്കുകയാണ്. പോലീസിനും വേണ്ടേ എന്തെങ്കിലും പണി.
 ലൌ ജിഹാദിന്റെ പേരില്‍ കേരളത്തിന്റെ തെരുവുകളില്‍ മതപ്രബോധനത്തിനും, ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഏറെ കാലം തടസ്സം സൃഷ്ട്ടിച്ചവര്‍ ഇപ്പോള്‍ പുതിയ മാര്‍ഗം തേടുകയാണ് എന്ന് വേണമെങ്കില്‍ പറയാം, വീ എസ് അച്ചുതാനന്ദന്‍ പ്രത്യേക താല്പര്യമെടുത്തും,  മനോരമ പത്രം എഴുത്തിലൂടെയും, കൃസ്തീയ സഭകള്‍ ഇടയലേഖനങ്ങളിലൂടെയും, സംഘപരിവാരങ്ങള്‍ അവരുടെ വെബ് സൈറ്റിലൂടെയും ഊതി വീര്‍പ്പിച്ച ലൌ ജിഹാദ് എന്ന മുസ്ലിം വിരുദ്ധ ബലൂണ്‍ പൊട്ടി ചിതറി നാമാവശേഷമായതു പോലെ ഈ ഈ മെയില്‍ ഹാക്കിങ്ങും, കുത്സിത നീക്കങ്ങളും തകരുക തന്നെ ചെയ്യും. 

മാലിക്കാരി മറിയം റഷീദയെ മുസ്ലിമായി എന്ന ഒറ്റക്കാരണത്താല്‍ ചാരവൃത്തി ആരോപിച്ചു പീഡിപ്പിച്ചവരാണ് നമ്മുടെ മാധ്യമങ്ങളും, നിയമപാലകരും. രാഷ്ട്രപതിക്ക് ഈ മെയിലില്‍ വധഭീഷണി അയച്ചു എന്ന കാരണം പറഞ്ഞു അറസ്റ്റു ചെയ്തു കൊണ്ട് പോയി നിരപരാധിയായ ഒരു മുസ്ലിം ചെറുപ്പക്കാരനെ പീഡിപ്പിച്ചവര്‍  തന്നെ യഥാര്‍ത്ഥ പ്രതിയായ ഒരു അമുസ്ലിം യുവാവിനെ പിടി കൂടിയപ്പോള്‍ അയാളെ മാനസിക രോഗിയായി മുദ്ര കുത്തി കേസില്‍ നിന്നും രക്ഷപ്പെടുത്തിയ നാടാണിത്. കോഴിക്കോട്  ആര്‍ സി സി യില്‍ നിന്നും സെമസ്റര്‍ പൂര്‍ത്തിയാക്കി ബംഗ്ലൂരില്‍ സോഫ്റ്റ്‌ വെയര്‍ എന്ജിനീയരായ ഒരു മുസ്ലിം യുവാവിനെ പീഡിപ്പിച്ചത് ഇതിനേക്കാള്‍ ക്രൂരമായാണ്,  ആ യുവാവ് ജോലി ചെയ്തിരുന്ന മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ നിന്നും മാറി മറ്റൊരു കമ്പനിയിലേക്ക്  ചേക്കേറിയതിന്റെ  പക തീര്‍ക്കാന്‍ അവിടെയും പ്രയോഗിച്ചത്  തീവ്രവാദം  ആരോപിച്ചു ജയിലിലടക്കുക എന്നതായിരുന്നു.

മുസ്ലിമായാല്‍ ഇങ്ങനെയൊക്കെ പ്രയാസങ്ങളും, പ്രതിസന്ധികളും ഒക്കെ നേരിടേണ്ടി വരുമെന്ന് ഇതര സമൂഹത്തെ ഭയപ്പെടുത്തുകയാണ്  ഇത്തരം ചെയ്തികളിലൂടെ സര്‍ക്കാരും, നിയമപാലകരും ലക്ഷ്യമാക്കുന്നതെങ്കില്‍ അവര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ആഗോള തലത്തില്‍  തന്നെ പ്രതിസന്ധികളിലൂടെയാണ് മുസ്ലിം സമൂഹം കടന്നു പോകുന്നത് എന്ന് വാര്‍ത്ത മാധ്യമങ്ങളും, സോഷ്യല്‍ നെറ്റ് വര്‍ക്കുകളും പരിശോധിച്ചാല്‍ മനസ്സിലാകും, ഇസ്ലാമിക പൈതൃകം ഉള്കൊണ്ടിരുന്ന രാജ്യങ്ങളില്‍ അസ്ഥിരത സൃഷ്ട്ടിച്ചും, അട്ടിമറികള്‍ നടത്തിയും ഇസ്ലാമിനെ ഉന്മൂലനം ചെയ്യാമെന്ന് വൃഥാ വേല ചെയ്യുന്നവര്‍ അവസാനം വൃഥാവിലാകും തീര്‍ച്ച.    
പ്രതിസന്ധികള്‍ നേരിട്ടപ്പോഴൊക്കെ ലോകത്ത് ഇസ്ലാമിന് മുന്നേറ്റമേ  ഉണ്ടായിട്ടുള്ളൂ എന്നതാണ് ചരിത്രം. സപ്തംബര്‍ പതിനൊന്നിന്റെ അമേരിക്കന്‍ ആക്രമണത്തിനു ശേഷം ലോക രാജ്യങ്ങള്‍ ഒന്നടങ്കം ഇസ്ലാമിന് നേരെ ഭീകരതയുടെ കുറ്റം ആരോപിക്കുകയായിരുന്നു. എന്നിട്ടും ലോകത്ത് ഇസ്ലാമിലേക്ക് കടന്നു വരുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു കൊണ്ടിരുന്നു. അമേരിക്കയില്‍ ഇസ്ലാമാണ് ദ്രുതഗതിയില്‍ വളര്‍ച്ച നേടുന്നതെന്ന് സി എന്‍ എന്‍ അടിവരയിടുന്നു. ഇരുപതു വര്ഷം മുമ്പ് ലോകത്താകമാനം 1 . 1 ബില്ല്യന്‍  ആയിരുന്നു മുസ്ലിം ജനസംഖ്യയെങ്കില്‍ ഇന്നത്‌ 2 .1 ബില്ല്യനാണ്.  മുന്‍  ബ്രുട്ടീഷ്  പ്രധാന മന്ത്രി ടോണി ബ്ലെയരുടെ അനന്തരവളായ ലൌരെന്‍ ബൂത്തു പോലും ഇപ്പോള്‍ മുസ്ലിമാണ്. കൃസ്തീയ, ജൂത പുരോഹിതന്മാരും, ലോക പ്രശസ്തരായ സ്പോര്‍ട്സ്/ സംഗീത താരങ്ങളും ഒക്കെ  ഇസ്ലാമിലേക്ക് കടന്നു വരുന്ന കാഴ്ചയാണിന്നു.   കോണ്‍സ്റ്റന്റൈനിന്റെ  കൊട്ടാരത്തിലേക്ക് കടന്നു ചെന്ന ഈ സന്ദേശം ഇപ്പോള്‍ കൊട്ടാര ഭിത്തികള്‍ക്കുള്ളിലെക്കും വെളിച്ചം വീശുന്നുവെങ്കില്‍ അത്  തോക്കിന്റെയോ, പ്രതികാരത്തിന്റെയോ മുഷ്ക്കു കാട്ടിയായിരുന്നില്ല. അതിരുകളില്ലാത്ത ക്ഷമയുടെ പരിണിതിയാണ് അതെന്നു മനസ്സിലാക്കേണ്ടത് മുസ്ലിംകളാണ്.  2030 ആകുമ്പോഴേക്കും ലോക ജനസംഖ്യയിലെ മൂന്നില്‍ ഒന്ന് മുസ്ലിംകളായി മാറുമെന്ന രീതിയില്‍ അതിശീഘ്രമാണ്  ഇസ്ലാമിന്റെ വളര്‍ച്ചയെന്നു സമ്മതിക്കുന്നത് പാശ്ചാത്യ മീഡിയ എന്ന് അറിയപ്പെടുന്ന സി എന്‍ എന്‍ തന്നെ.

ഇസ്ലാമിന്റെ വളര്‍ച്ചയില്‍ ഭീതി പൂണ്ട ആഗോള ജൂത-കൃസ്തീയ ലോബി പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുകയുമാണ്. ഇസ്ലാമോഫോബിയ എന്ന വിഷവിത്ത്‌ വിതച്ചു കൊയ്യാമെന്നാണ് അവര്‍ മോഹിക്കുന്നത്. പ്രകൊപനങ്ങളില്‍ വീഴ്ത്തി മുസ്ലിംകളില്‍ നിന്നും ഭീകരവാദികളെ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് മുറക്ക് നടന്നു കൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ മയ്യിത്തുകള്‍ക്കു മേല്‍ മൂത്രവിസര്‍ജ്ജനം നടത്തുന്ന രംഗം മാധ്യമങ്ങളില്‍ എത്തിയത് പോലും ഇത്തരത്തില്‍ പ്രകോപനങ്ങള്‍ക്ക്‌ വേണ്ടി മാത്രമായിരുന്നു. ഖുര്‍ആന്‍ കത്തിക്കാന്‍ വേണ്ടി ആഹ്വാനം ചെയ്തവര്‍ ലക്‌ഷ്യം നേടാതെ പോയത് പോലെ ഗൂഡ തന്ത്രങ്ങളൊന്നും ഇപ്പോള്‍ ഫലിക്കുന്നില്ലയെന്നത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. ആഗോള തലത്തില്‍ പാളിപ്പോയ ഈ തന്ത്രമാണ് ഇന്ന് കേരളക്കരയിലും പയറ്റുന്നത്, അത് പല രൂപത്തിലാണ് എന്ന് മാത്രം.

ഒരു വര്ഷം മുമ്പ് പത്തനംതിട്ടയിലും, ചുങ്കപ്പാരയിലും,  തൊടുപുഴയിലും ഒക്കെ പ്രവാചകനെ (സ അ) നിന്ദിച്ചു കൊണ്ട് ലഘു ലേഖകളും, ചോദ്യ പേപ്പറുകളും ഇറങ്ങിയത്‌ ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്, മുസ്ലിംകളില്‍ നിന്നും പ്രകോപനം ഉണ്ടാക്കുക ലക്ഷ്യമാക്കിയുള്ള തന്ത്രമായിരുന്നു അതെന്നു തിരിച്ചറിയാതെ, ചോദ്യം തയ്യാറാക്കിയെന്നു പറയപ്പെടുന്ന പ്രൊഫസറുടെ കൈ വെട്ടിയ നടപടി തീര്‍ത്തും ഹീനമായിരുന്നില്ലേ. പ്രവാചക നിന്ധക്കെതിരെ കേരളീയ സമൂഹത്തിന്റെ പൊതു ശ്രദ്ധ തിരിച്ചു കൊണ്ട് വരുന്നതിനിടെ നടന്ന ഈ അതിക്രമം  കൊണ്ട് ഇസ്ലാമിക പ്രബോധനത്തിന് നേരിട്ട പ്രയാസങ്ങളെ കണ്ടില്ലെന്നു നടിക്കാനാവുമോ?  പ്രതിസന്ധികളില്‍ ഇസ്ലാം കൂടുതല്‍ പ്രകാശിക്കുന്നു എന്ന സത്യം മുസ്ലിംകളല്ലേ ആദ്യം തിരിച്ചറിയേണ്ടത്.
മുസ്ലിം ലീഗിന്റെയും, മറ്റു മുസ്ലിം സംഘടനകളിലെയും നേതാക്കന്മാരുടെ ഈ മെയില്‍ ചോര്‍ത്താനുള്ള നീക്കം എന്ത് സംശയത്തിന്റെ ബലത്തിലാണെങ്കിലും അതിനു ന്യായീകരണങ്ങളില്ല. പക്ഷെ  അത് തെരുവിലേക്ക് വലിച്ചു നീട്ടി കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതിലും നല്ലത് സംയമനം തന്നെയാണ്.  താടി വെച്ചതിന്റെ പേരിലും, ഞെരിയാനിക്ക് മുകളില്‍ വസ്ത്രം ധരിച്ചതിന്റെ പേരിലും ഒക്കെ വിമാനതാവളങ്ങളിലും മറ്റും മണിക്കൂറുകളോളം മാറ്റി നിറുത്തപ്പെട്ട ഇസ്ലാമിക പണ്ഡിതന്മാര്‍ ഈ കേരളക്കരയില്‍ തന്നെയുണ്ട്‌.  മുസ്ലിം നാമധാരികള്‍ ആയതിനാല്‍ പ്രത്യേക ദേഹ പരിശോധനക്ക് വിധേയനാക്കപ്പെട്ട സിനിമാ താരങ്ങളും, മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും വരെയുണ്ട്. കേള്‍ക്കുമ്പോഴേക്കു കൊടിയെടുത്തു റോഡില്‍ ഇറങ്ങും  മുമ്പ് ഒന്ന് ചിന്തിച്ചാല്‍ ഇസ്ലാമിന് അതുപകരിക്കും, തീര്‍ച്ച. ക്ഷമയെക്കള്‍ നല്ല മരുന്ന് വേറെയില്ലല്ലോ..

(വിശുദ്ധ ഖുര്‍ആന്‍ 16  :  125 )

ശിഷ്ടം : അത്യധികം മലീമസമായ സാമൂഹ്യ ചുറ്റുപാടില്‍  മുസ്ലിമാവാന്‍ തന്നെ പിടിപ്പതു പണി..മുസ്ലിമായാലും പണി... ഹല്ലാ പിന്നെ.